പെരിന്തൽമണ്ണ: ഹണി ട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതി പോലീസ് പിടിയിലായി. താഴെക്കാട് മേലാകാപ്പുപറമ്പ് പൂതംകോടൻ സബാനത്താണ്(37) അറസ്റ്റിലായത്. ആലിപ്പറമ്പ് സ്വദേശിയായ 65 കാരന്റെ പരാതിയിലാണ് അറസ്റ്റ്. യുവതി മൊബൈൽ ഫോണിൽ ബന്ധം സ്ഥാപിച്ച രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. വീടിനു പുറത്തെത്തിയപ്പോൾ മറ്റ് അഞ്ചുപേർ എത്തിച്ചേർന്ന ഫോട്ടോയും വീഡിയോയും പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കേസ്. കേസിൽ ആലിപ്പറമ്പ് വട്ടപ്പറമ്പിൽ പീറാലി ഷബീർ അലി (36), താഴെക്കാട് ബിടാത്തി തൈക്കോട്ടിൽ ജംഷാദ്(22) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. യുവതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.കഴിഞ്ഞ മാർച്ച് 18ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പെരിന്തൽമണ്ണ സി.ഐ പ്രേംജിത്ത്, എസ്ഐ ഷിജോ സി. തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിലായി യുവതിയുടെ പരാതിയിൽ 65 കാരൻ എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മാർച്ച് 17ന് വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.