തിരൂർ: വിനോദസഞ്ചാരികൾക്ക് തിരൂരിന്റെ തീരപ്രദേശം കാണാനും ആസ്വദിക്കാനും ഉള്ള അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി. തിരൂരിന്റെയും പൊന്നാനിയുടെയും വൈദ്യവും ജില്ലയുടെ തീരപ്രദേശങ്ങളായ താനൂർ, കൂട്ടായി പടിഞ്ഞാറേക്കര, പൊന്നാനി ബീച്ചുകളും ഉൾപ്പെടുത്തി വിനോദയാത്ര സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി അധികൃതർ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം എ.ടി. ഒ. ടി.എ ഉബൈദ്, ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർ പ്രദീപ് കുമാർ, കെ.എസ്.ആർ.ടി.സി തിരൂർ പൊന്നാനി സോഷ്യൽ മീഡിയ കൂട്ടായ്മയിലെ അംഗങ്ങളും ചേർന്ന് തീരദേശ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചു. താനൂർ തൂവൽ തീരം ഫ്ലോട്ടിംഗ് ബ്രിഡ്ജ്, താനൂർ ഫിഷിംഗ് ഹാർബർ, പൊന്നാനി കർമ്മ റോഡ്, പൊന്നാനിയിലെ ബോട്ടിംഗ് കേന്ദ്രം എന്നിവയാണ് കഴിഞ്ഞദിവസം സംഘം പരിശോധിച്ചത്.പൈതൃക കാഴ്ചകൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂർ തുഞ്ചൻപറമ്പും മ്യൂസിയവും ഇതോടൊപ്പം സന്ദർശിച്ചിരുന്നു. വിനോദസഞ്ചാരത്തോടൊപ്പം തിരൂർ ഗൾഫ് ബസാറിൽ ഷോപ്പിങ്ങിനുള്ള അവസരവും യാത്രയിൽ ഉൾപ്പെടുത്തുന്നതോടെ തിരൂരിലെ വ്യാപാര മേഖലയ്ക്കും പുതിയ സർവീസ് ഉണർവേകും എന്നാണ് വിലയിരുത്തൽ. അടുത്ത ആഴ്ച തന്നെ സ്ഥലങ്ങൾ വീണ്ടും സന്ദർശിച്ച് വിശദമായ രൂപരേഖ തയ്യാറാക്കുമെന്നും കെ.എസ്ആർ.ടി.സിയുടെ അനുമതിക്കായി അയക്കും എന്നും മലപ്പുറം എ.ടി. ഒ അറിയിച്ചു