KERALA
5 മണിക്കൂര്‍ 56 മിനിറ്റില്‍ വന്ദേഭാരത് കോഴിക്കോട്ടെത്തി; ആദ്യ ട്രയല്‍ റണ്ണിനേക്കാള്‍ 12 മിനിറ്റ് കുറവ്
50 മിനിറ്റിൽ തന്നെ ട്രെയിൻ കൊല്ലത്ത് എത്തിയിരുന്നു ആദ്യ പരീക്ഷണ ഓട്ടത്തിലും ഇതേസമയം കൊണ്ടാണ് കൊല്ലത്ത് എത്തിയത്. മൂന്നു മണിക്കൂർ 12 മിനിറ്റ് കൊണ്ട് ട്രെയിൻ എറണാകുളം എത്തി. ആദ്യ യാത്രയെക്കാൾ 6 മിനിറ്റ് കുറവാണിത്. കാസർഗോഡ് വരെ എട്ടര മണിക്കൂറാണ് ആകെ പ്രതീക്ഷിക്കുന്ന യാത്ര സമയം. നിലവിൽ ഈ റൂട്ടിൽ വേഗമേറിയ സർവീസ് തിരുവനന്തപുരം നിസാമുദ്ദീൻ -രാജധാനി എക്സ്പ്രസ്സിന്റെ സമയം 8 മണിക്കൂർ 59 മിനിറ്റാണ് എന്നാൽ ഇത് ആലപ്പുഴ വഴി ആയതിനാൽ ദൂരം 15 കിലോമീറ്റർ കുറവാണ്.
ഈ മാസം 25ന് ആരംഭിക്കുന്ന തിരുവനന്തപുരം- കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ നിരവധി പേരുടെ ആവശ്യത്തിൽ തുടർന്നാണ് കാസർഗോഡ് വരെ നീട്ടിയത്. ഇതോടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന സിൽവർ ലൈൻ വേഗ റെയിൽ പദ്ധതിയുടെ ദൂരമത്രയും വന്ദേ ഭാരത് യാത്ര കൊണ്ട് സാധ്യമാകും. തുടക്കത്തിൽ എട്ടു കോച്ചുമായിട്ടായിരിക്കും വന്ദേ ഭാരത സർവീസ്. ഒരേസമയം തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും പുറപ്പെടുന്ന വിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേ ഭാരതത്തിന്റെ ആശയത്തെ തന്നെ ഇല്ലാതാക്കും എന്നതിനാൽ കൂടുതൽ സ്റ്റോപ്പ് അനുവദിക്കില്ല. പകരം കൂടുതൽ ട്രെയിനുകൾ അനുവദിക്കും.
ട്രെയിനിന്റെ നിരക്കുകൾ വൈകാതെ നിശ്ചയിക്കും. മൂന്ന് ഘട്ട നവീകരണത്തിലൂടെ വേഗം 160 കിലോമീറ്റർ ആക്കും. ഇപ്പോൾ 70 -80 കിലോമീറ്റർ വേഗം ഉള്ള ഷൊർണൂർ -കണ്ണൂർ സെക്ഷൻ ആകും ആദ്യഘട്ടം. ഒന്നരവർഷത്തിനകം ഇവിടെ 110 കിലോമീറ്റർ വേഗം കൈവരിക്കാനാവും വിധം നവീകരിക്കും. ഇതിന് 381 കോടി രൂപ നീക്കി വെച്ചു. സ്ഥലം ഏറ്റെടുത്ത് വളവുകൾ നിവർത്തുന്ന രണ്ടാംഘട്ടത്തിന് 3- 4 വർഷം എടുക്കും. ഇതോടെ വേഗം 130 കിലോമീറ്ററാകും. ഏതാനും മാസങ്ങൾക്കകം വിശദപദ്ധതി രേഖ തയ്യാറാക്കും. റൂട്ടിൽ പൂർണമായി 160 കിലോമീറ്റർ വേഗം ലക്ഷ്യമിടുന്ന മൂന്നാം ഘട്ടത്തിനായുള്ള സർവ്വേയും ഡിപി ആറും ഏഴു മാസത്തിനകം തയ്യാറാക്കും.