മഴ കനത്തതോടെ ചാലിശ്ശേരി ചങ്ങരംകുളം കെഎസ്ഇബി പരിധിയിലെ വൈദ്യുതി മുടക്കം പതിവാകുന്നു
ചങ്ങരംകുളം:മഴ കനത്തതോടെ ചാലിശ്ശേരി ചങ്ങരംകുളം കെഎസ്ഇബി പരിധിയിലെ വൈദ്യുതി മുടക്കം പതിവാകുന്നു.മഴ പെയ്ത് തുടങ്ങിയാൽ തന്നെ വൈദ്യുതി മുടങ്ങുന്നതാണ് ഇവിടെ പതിവ് രീതിയെന്ന് നാട്ടുകാർ പറയുന്നു മരങ്ങൾ വീണും ലൈനുകൾ പൊട്ടിയും വൈദ്യുതി മുടങ്ങുന്ന അവസ്ഥ പരിഹരിക്കുന്നതിന് മഴക്കാലത്തിന് മുമ്പ് തന്നെ കെഎസ്ഇബി ജീവനക്കാർ മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തികൾ നടത്തിയിരുന്നു.എന്നാൽ ഇപ്പോഴും മഴ പെയ്ത് തുടങ്ങിയാൽ തന്നെ ഇത്തരത്തിൽ മരങ്ങൾ വീഴുന്നതും വൈദ്യുതി മുടങ്ങുന്നതും പതിവാണ് ഇത് കെഎസ്ഇബിക്കും വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.കഴിഞ്ഞ ദിവസം വളയംകുളത്തും ചിയാനൂരും മരങ്ങൾ വീണ് വൈദ്യുതി മുടങ്ങിയിരുന്നു.
ചങ്ങരംകുളം ടൗണിലെ വൈദ്യുതി മുടക്കം വ്യാപാരികളെയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.ജീവനക്കാരുടെ കുറവ് കൊണ്ടാണ് വൈദ്യുതി തകരാർ പരിഹരിക്കുന്നതിന് താമസം വരുന്നതിന് കാരണമെന്നാണ് പറയുന്നതെങ്കിലും വൈദ്യുതി ബന്ധം തകരാറിലായാൽ പിന്നെ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചാൽ കിട്ടാറില്ലെന്നും മനപ്പൂർവം റിസീവർ മാറ്റി വെക്കുന്നതാണ് കാരണമെന്നും പരാതികളുണ്ട്.ഇത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ്