ടാർ റോഡിൽ കെട്ടിനിന്ന ചെളിയിൽ തെന്നി വീണതിനെ തുടർന്ന് കൈ എല്ല് പോട്ടിയ
യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലേക്ക്
ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്തിലെ 10 ആം വാർഡിൽ സി എച്ച് നഗർ-മാങ്കുളം സമദാനി റോഡിലാണു സംഭവം. വാട്ടർ അതോറിറ്റിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി കരാറുകാർ കാന കീറിയ ശേഷം അമർത്തി മൂടാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത വേനൽ മഴയിൽ മണ്ണൊലിച്ചു വന്ന് റോഡ് ചളിക്കുളമായിരുന്നു. രാത്രി കാൽനടയായി പള്ളിയിലേക്ക് പോയ കോക്കൂർ സ്വദേശി കെ ടി അഷ്റഫാണു ചളി മൂടിയ റോഡിൽ വീണ് എല്ല് പൊട്ടിയത്.തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അന്നു തന്നെ കോക്കൂർ സ്വദേശിയായ ഒരു സ്കൂട്ടർ യാത്രക്കാരൻ ഇതേ റോഡിലെ ചെളിയിൽ വീണു നിസ്സാരമായ പരിക്കുകൾ പറ്റിയിരുനു.
പഞ്ചായത്തിൽ പലയിടങ്ങളിലും കരാറുകാർ റോഡ് സൈഡുകൾ കീറിയ ശേഷം പഴയ പടിയാക്കാൻ മിനക്കെടാതെ മുങ്ങുന്നതായി പരാതി ഉയരുന്നുണ്ട്. റോഡ് സൈഡിൽ കുന്ന് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പാടങ്ങളിലേക്ക് ഒലിച്ചു പോകുകയാണ്. ടാർ ചെയ്ത ഭാഗം കാന കീറാൻ പൊളിച്ചാൽ ഉടൻ തന്നെ അത് കൃത്യമായി മണ്ണിട്ട് മൂടി അമർത്തണമെന്നും, മന്നൊലിച്ചു പോകുന്ന സാഹചര്യം ഉണ്ടാകരുതെന്നും നിയമം ഉണ്ട്. പൊളിച്ച ടാർ ഭാഗം ഉടൻ തന്നെ കോൺക്രീറ്റ് കൊണ്ടോ മറ്റോ പഴയ പടിയാക്കുകയും വേണം.. എന്നാൽ കരാറുകാർ പലപ്പോഴും ഇതിനു തയ്യാറല്ല. നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങുന്ന സ്ഥലങ്ങളിൽ മാത്രമാണു അവർ പണികൾ കാര്യക്ഷമമായി ചെയ്യുന്നത്.