
ഫോണിനൊപ്പം ചാർജർ നൽകാതിരുന്ന പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ആപ്പിളിന് 12 മില്ല്യൺ ഡോളർ പിഴ. ബ്രസീയൻ ഉപഭോക്തൃ സംരക്ഷണ സംവിധാനമായ പ്രോകോൺ-എസ്പിയാണ് പിഴ വിധിച്ചത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഐഫോൺ 12 സീരീസ് ഫോണുകൾക്കൊപ്പം ചാർജർ നൽകാതിരുന്നതാണ് പിഴ ശിക്ഷയ്ക്ക് കാരണമായത്. ഇതുവഴി തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പരസ്യം നൽകിയെന്നും നീതിയുക്തമല്ലാത്ത രീതിയിൽ ചാർജർ ഇല്ലാതെ മൊബൈൽ ഫോൺ വില്പന നടത്തി എന്നും പ്രോകോൺ-എസ്പി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് പുതിയ ഫോണുകൾ ചാർജർ ഇല്ലാതെ അവതരിപ്പിക്കുമെന്ന് ആപ്പിൾ അറിയിച്ചത്. ഇത്തരം ഉപകരണങ്ങളുടെ ഉത്പാദനം നിയന്ത്രിക്കുന്നത് വഴി അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നത് കുറക്കാനാവുമെന്നും അതിനാണ് ഇങ്ങനെ ഒരു നടപടി എന്നുമായിരുന്നു അവരുടെ വാദം. വയർലസ് ചാർജിംഗ് സംവിധാനങ്ങളാണ് ഉപഭോക്താക്കൾ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ചാർജർ ഒപ്പം നൽകുന്നത് പാഴായിപ്പോവുകയാണെന്നും ആപ്പിൾ വാദിച്ചിരുന്നു.
ചാർജർ നീക്കിയതിനു ശേഷം മൊബൈൽ ഫോണിൻ്റെ വില കുറയ്ക്കാൻ തയ്യാറായോ എന്ന് പ്രോകോൺ-എസ്പി ആപ്പിളിനോട് ചോദിച്ചു. ഇതിനു മറുപടി നൽകാൻ ആപ്പിൾ തയ്യാറായില്ല. ബ്രസീലിൽ ശക്തമായ ഉപഭോക്തൃ നിയമമുണ്ടെന്ന് ആപ്പിൾ മനസ്സിലാക്കണം. അത് ബഹുമാനിക്കണമെന്നും പ്രോകോൺ-എസ്പി പറഞ്ഞു.
