63 ലക്ഷത്തിൻ്റെ ഹവാല പണവുമായി കുറ്റിപ്പുറത്ത് രണ്ടു പേർ പിടിയിൽ
കുറ്റിപ്പുറം: കുഴൽപ്പണവുമായി വേങ്ങര സ്വദേശികളായ രണ്ട് ചെറുപ്പക്കാർ പിടിയിൽ.
രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായാണ് വേങ്ങര സ്വദേശികളായ ഇവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര എടകണ്ടൻ വീട്ടിൽ സഹീർ (26 ) ഉത്തൻകാര്യപൂറത്ത് ഷമീർ (24) എന്നിവരേയാണ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രൻ മേലയിലും സംഘവും പിടികൂടിയത്.
കുറ്റിപ്പുറം സിഗ്നൽ പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറിന്റെ രഹസ്യഅറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. ഹവാല പണമാണ് കണ്ടെത്തിയത്. രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഇവർ രണ്ടുപേരും ഗൾഫിൽ ഉള്ള സമയത്ത് അവിടെ മൊബൈൽ ഷോപ്പ് നടത്തുന്ന മലപ്പുറംകാരനായ സി.കെ.എം. എന്ന് വിളിക്കുന്നയാളെ പരിചയപ്പെട്ടു. ഇയാളുടെ പണമാണ് തങ്ങൾ വിതരണം ചെയ്യുന്നതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ഷമീറിന്റെ വീട്ടിൽ രാവിലെ പണം അജ്ഞാത കേന്ദ്രത്തിൽ നിന്നും എത്തും. അതോടൊപ്പം നാട്ടിൽ പണം കൊടുക്കേണ്ടവരുടെ വിവരങ്ങൾ വാട്സാപ്പിൽ മെസ്സേജും എത്തും. ഇതു പ്രകാരം മലപ്പുറം കോഴിക്കോട് തൃശൂർ ജില്ലകളിൽ ഇവർ വിതരണം ചെയ്യും.
രഹസ്യവിവരം കിട്ടിയതനുസരിച്ച് കുറ്റിപ്പുറം ഹൈവേ ജംഗഷൻ സമീപത്ത് രാവിലെ 10 മണിക്ക് പരിശോധന നടത്തുമ്പോൾ വളാഞ്ചേരി ഭാഗത്ത് നിന്നു വന്ന എത്തിയോസ് കാർ പരിശോധിച്ചപ്പോൾ യാത്രക്കാരുടെ പെരുമാറ്റത്തിൽ പൊലീസിനു സംശയം തോന്നി. തുടർന്ന് കാറിനുൾവശം വിശദമായി പരിശോധിച്ചപ്പോളാണ് അതിലെ രഹസ്യ അറയിൽ സൂക്ഷിച്ച 62,9000 രൂപയാണ് കണ്ടെടുത്തത്. പണവും പ്രതികൾ സഞ്ചരിച്ച കാറും മൊബൈൽ ഫോണുകളും കോടതിക്ക് കൈമാറി.
പൊലീസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിൽ നിന്നും ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കുറ്റിപ്പുറത്തെത്തി പ്രതികളെവിശദമായി ചോദ്യം ചെയ്തു.