സംസ്ഥാന തദ്ദേശ ദിനാഘോഷം ; ചാലിശ്ശേരിയിൽ ആദ്യമായി പാട്ടബാക്കി നാടകം അരങ്ങിലെത്തുന്നു


ചാലിശ്ശേരി : കേരളത്തിന്റെ സംസ്കാരിക മുന്നേറ്റത്തിന് വഴി തെളിയിച്ച സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ നാടകം “പാട്ടബാക്കി” ചാലിശ്ശേരിയിൽ നടക്കുന്ന
സംസ്ഥാന തദ്ദേശ ദിനാഘോഷങ്ങളുടെ ഭാഗമായി ഫ്രെബുവരി 17 ന് രാത്രി എട്ടിന് അരങ്ങിലെത്തും. 86 വർഷങ്ങൾക്ക് ശേഷം ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്താണ് നാടകം അവതരണം നടക്കുന്നത്.
സാധാരണക്കാർക്കിടയിൽ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമാണിത്. ഇടതുപക്ഷ പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് നവോത്ഥാനത്തിന് വിത്തുപാകിയ ചരിത്ര പുരുഷന്മാരിൽ ഒരാളും, മാർക്സിറ്റ് സൈദ്ധാന്തികനും, എഴുത്തുകാരനുമായ കെ.ദാമോദരൻ 1937ൽ രചന നിർവഹിച്ച “പാട്ടബാക്കി” നാടകം ഞമണങ്ങാട് തിയ്യേറ്റർ വില്ലേജാണ് ഒരുക്കുന്നത്. രണ്ട് രംഗങ്ങൾ കൂടി കോർത്തിണക്കി നാടകം പുനരാഖ്യാനം ചെയ്യുന്നത് പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഇന്ദ്രൻ മച്ചാടാണ്.
1937 കാലത്ത് പുന്നയൂർ പഞ്ചായത്ത് കുരഞ്ഞിയൂർ കുട്ടാടൻ പാടത്താണ് എ കെ ജി അടക്കം ഉള്ളവർ അഭിനിയിച്ച പാട്ടബാക്കി നാടകം ആദ്യം അരങ്ങേറിയത്. നൂതന സാങ്കേതിക സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് മനുഷ്യനെ ഒന്നിപ്പിക്കാനും അതിലൂടെ ആശയങ്ങൾ പങ്കുവെക്കുവാനും, കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് വലിയ പങ്കുവഹിച്ച ജന്മി – നാടുവാഴി ദുഷ്പ്രഭുത്വത്തിന്റെ നുകകീഴിൽ നിന്നുള്ള മോചനത്തിന്റെ കാഴ്ചപ്പാടായ പാട്ടബാക്കിയുടെ റിഹേഴ്സിൽ ക്യാമ്പ് കഴിഞ്ഞ രണ്ടാഴ്ചയായി ചാലിശ്ശേരിയിൽ നടക്കുകയാണ്.
1950-60 കാലങ്ങളിൽ ചാലിശ്ശേരിയിലെ ആദ്യകാല നാടക രംഗത്ത് അഭിനയ കലയുടെ കൈയ്യൊപ്പ് ചാർത്തിയ പ്രതിഭ എഴുമങ്ങാട് ഇ.പി.എൻ നമ്പീശൻ മാസ്റ്റർ പാട്ടബാക്കിയിൽ അഭിനയിച്ചിരുന്നു. ഇപ്പോഴാണ് ഗ്രാമത്തിലുള്ള ഭൂരിഭാഗം കലാകാരൻമാരും നീണ്ട വർഷങ്ങൾക്ക് ശേഷം പാട്ടബാക്കിയുടെ ഭാഗമാവുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് വരെയുള്ള ക്യാമ്പ് വളരെ സജീവമാണ്.
സിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം മേഖലകളിൽ പ്രശസ്തനായ പ്രദീപ് നാരായണനാണ് നാടകത്തിൻ്റെ ഡയറക്ടർ. കാലങ്ങൾക്കു ശേഷം ഗ്രാമത്തിൽ അരങ്ങേറുന്ന നാടകം കാണാനുള്ള ആഹ്ലാദത്തിലാണ് ചാലിശ്ശേരി ഗ്രാമം.
