MALAPPURAM

തൃശൂർ പൂരം: മദ്ദളപ്രമാണം ഇനി കോട്ടയ്ക്കൽ രവിക്ക്

കോട്ടക്കൽ : പതിനായിരങ്ങൾ പങ്കെടുക്കുന്ന തൃശ്ശൂർ പൂരത്തിന്റെ ഏറ്റവും സവിശേഷ കാഴ്ചകളിൽ ഒന്നായ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് ഇത്തവണ മദ്ദളത്തിൽ പ്രമാണം വഹിക്കുന്നത് കോട്ടയ്ക്കൽ രവി. 28 വർഷമായി തൃശ്ശൂർ പൂരത്തിന് വാദ്യരംഗത്ത് തലയെടുപ്പോടെ നിലയുറപ്പിക്കുന്ന പി എസ് പി നാട്യ സംഘത്തിലെ മദ്ദള വിഭാഗം പ്രധാനാധ്യാപകനും തലവനുമാണ്.
നേരത്തെ പാറമേക്കാവ് വിഭാഗത്തിന് വേണ്ടിയാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുത്തിരുന്നത്. മഠത്തിൽ വരവ് പഞ്ചവാദ്യ നിരയിലെത്തിയിട്ട് 18 വർഷമായി. കൊളമംഗലത്ത് നാരായണൻ നായർ, കടവല്ലൂർ അരവിന്ദാക്ഷൻ, കല്ലേക്കുളങ്ങര കൃഷ്ണ വാരിയർ,ചെർപ്പുളശ്ശേരി ശിവൻ എന്നിവരുടെ പിൻഗാമിയാണ് ഇപ്പോൾ പ്രമാണം ഏറ്റെടുക്കുന്നത്. തിരുവമ്പാടി ദേവിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് എഴുന്നള്ളിക്കുക. 17 വീതം തിമില,കൊമ്പ്, ഇലത്താളം എന്നിവയും 9 മദ്ദളവും 4 ഇടയ്ക്കയും കൂട്ടത്തിലുണ്ടാകും.
മൂന്നുവർഷം മുൻപ് രാത്രി പൂരത്തിന്റെ മദ്ദളവാദനത്തിനിടെ സമീപത്തെ വലിയ മരം പൊട്ടി വീണ് ഒരാൾ മരിക്കുകയും രവി അടക്കമുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. നീണ്ട ചികിത്സക്കും വിശ്രമത്തിനും ശേഷം കഴിഞ്ഞ വർഷമാണ് വീണ്ടും രംഗത്തെത്തിയത്. ഉത്രാളിക്കാവ്, നെന്മാറ- വല്ലങ്ങി,അങ്ങാടിപ്പുറം, എറണാകുളം, കോട്ടയ്ക്കൽ തുടങ്ങിയ ഒട്ടേറെ ഇടങ്ങളിലെ ഉത്സവങ്ങൾക്കും പതിവ് സാന്നിധ്യമാണ് ഇദ്ദേഹം. കൊളത്തൂർ സ്വദേശിയായ രവി 50 വർഷം മുൻപാണ് പി എസ് വി നാട്യ സംഘത്തിൽ വിദ്യാർത്ഥിയായി ചേരുന്നത്. പാലൂർ അച്യുതൻ നായർ, ശങ്കരനാരായണമേനോൻ എന്നിവരായിരുന്നു ഗുരുക്കന്മാർ.
1980ല്‍ സദനത്തിൽ ഒരു വർഷം അധ്യാപകനായി. ഈ വേളയിലാണ് മദ്ദളവാദന കലയിലെ പ്രമുഖനായ ചെറുപ്പുളശ്ശേരി ശിവന്റെ ശിഷ്യനാവുന്നത്. വീണ്ടും നാട്ടിൽ പങ്കെത്തിൽ എത്തിയ രവി 1990ല്‍ അച്യുതൻ നായർ വിരമിച്ചപ്പോൾ മദ്ദളവിഭാഗത്തിന്റെ പ്രധാന ആശാനായി. പഞ്ചവാദ്യം എന്നപോലെ തന്നെ കഥകളി മദ്ദളത്തിലും സ്വന്തമായ മേൽവിലാസമുണ്ട് രവിക്ക്. കലാമണ്ഡലം അവാർഡ് കേരള സംഗീത നാടക അക്കാദമി പുരസ്കാരം അടക്കമുള്ള ഒട്ടേറെ ബഹുമതികൾ നേടിയ രവി കോട്ടയ്ക്കൽ പാണ്ഡമംഗലത്താണ് താമസം. രത്നകുമാരിയാണ് ഭാര്യ. മക്കൾ: വിഘ്നേഷ് രവി, മേഘ രവി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button