ചൈനയെ പിന്തുണക്കുന്നയാളുടെ മകൻ ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു,മരണത്തിൽ വരെ പരിഹാസവുമായി ബിജെപി നേതാവ്
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്റെ കോവിഡ് ബാധയേറ്റുള്ള മരണത്തിൽ അനുചിത ട്വീറ്റുമായി മുൻ ബിജെപി എംഎൽഎ രംഗത്ത്. യെച്ചൂരിയുടെ മകന്റെ മരണം അറിയിച്ചുകൊണ്ടുള്ള ബിജെപി നേതാവ് മിഥിലേഷ് കുമാർ തിവാരിയുടെ ട്വീറ്റാണ് വിവാദമായത്.
“ചൈനയെ പിന്തുണക്കുന്ന യെച്ചൂരിയുടെ മകൻ ചൈനീസ് വൈറസ് ബാധിച്ച മരിച്ചു” എന്ന തീർത്തും അപലപനീയമായ ട്വീറ്റ് ആണ് ബിജെപി എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായത്.
2015 ൽ ബിഹാറിലെ ബൈകുന്ത്പുർ നിയോജകമണ്ഡലത്തിൽ നിന്ന് ബിഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് മിഥിലേഷ് കുമാർ തിവാരി.
യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവർത്തകനാണ്. ഇന്ന് പുലർച്ചെ ആറ് മണിയോടെകോവിഡ് ബാധയെത്തുടർന്നായിരുന്നു അന്ത്യം.
ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബോളിവുഡ് നടി സ്വരഭാസ്കർ തുടങ്ങിയ നിരവധി പേരാണ് ബിജെപി നേതാവിന്റെ ട്വീറ്റിനെതിരേ രംഗത്തെത്തിയത്. വലിയ പ്രതിഷേധത്തെ തുടർന്ന് ട്വീറ്റ് അദ്ദേഹം പിന്നീട് പിൻവലിച്ചു.
“ഒരു വ്യക്തിയുടെ മകന്റെ മരണത്തിൽ സന്തോഷിക്കാൻ ഒരു പ്രത്യേക വിഭാഗം ആളുകൾക്കേ കഴിയൂ. പാമ്പിന് പോലും താഴെ പോകാൻ കഴിയാത്ത വിധം താഴ്ന്ന നിലവാരത്തിൽ സഞ്ചരിക്കാൻ ബിജെപിയിലുള്ള ഒരാൾക്കേ സാധിക്കൂ” എന്നായിരുന്നു ഒമറിന്റെ പ്രതികരണം.
നിരവധി പേരാണ് ഒമർ അബ്ദുള്ളയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്തത്.