വേടന് ആശ്വസിക്കാം : പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി

കൊച്ചി: പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. പെരുമ്ബാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.മാത്രമല്ല വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളില്‍ വേടൻ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല എന്നും ജാമ്യ ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.
അതേസമയം വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകള്‍ ദൗർഭാഗ്യകരം എന്നാണ് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഇന്ന് രാവിലെ പ്രതികരിച്ചത്. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുലിപ്പല്ല് കേസ് കേന്ദ്ര നിയമപ്രകാരം എടുത്തതാണെന്നും നിയമങ്ങളില്‍ കാലോചിതമായ മാറ്റം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു, വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തില്‍ ആഭ്യന്തര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
എന്നാല്‍ വേടന്റെ അറസ്റ്റില്‍ മന്ത്രിയുടെ ആദ്യപ്രതികരണങ്ങള്‍ ഇങ്ങനെയായിരുന്നില്ല. അറസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് മന്ത്രി ആദ്യം സ്വീകരിച്ചിരുന്നത്. നിലവിലെ മന്ത്രിയുടെ നിലപാട് മാറ്റത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്. മന്ത്രിയില്‍ നിന്നും ഉണ്ടായ വിമർശനത്തില്‍ ഉദ്യോഗസ്ഥർ അമ്ബരപ്പിലാണ്. വേടനെ അറസ്റ്റ് ചെയ്തത് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയതിന് ശേഷമാണ്. അറസ്റ്റിന് ശേഷം മന്ത്രി നടപടികളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ നിന്ന് കയ്യടി ലഭിക്കുന്നതിന് വേണ്ടി മന്ത്രി ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ ശ്രമിക്കുന്നു എന്നാണ് ഉയരുന്ന വിമർശനം. സേനയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് മന്ത്രിയില്‍ നിന്ന് ഉണ്ടായതെന്നാണ് വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വിമർശനം. വേടനെതിരെയുള്ള കേസില്‍ തല്‍ക്കാലം തുടരന്വേഷണം ഉണ്ടാകില്ലന്നും സൂചനയുണ്ട്
