ലഷ്‌കറെ ത്വയ്ബക്ക് രഹസ്യവിവരങ്ങൾ ചോർത്തിനൽകി; മുൻ എസ്പിയെ അറസ്റ്റ് ചെയ്ത് എൻഐഎ
ലഷ്‌കറെ ത്വയ്ബക്ക് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയതിന് മുൻ എസ്പി(സൂപ്രണ്ട് ഓഫ് പൊലീസ്)യും ഐപിഎസ് ഓഫിസറുമായ അരവിന്ദ് ദിഗ്‌വിജയ് നേഗിയെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. 2011 ബാച്ചിൽ ഉൾപ്പെടുത്തി ഐപിഎസ് നൽകിയ ഇയാളെ കഴിഞ്ഞ വർഷം നവംബർ ആറിന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ലഷ്‌കറെ ത്വയ്ബയുടെ രഹസ്യസംഘങ്ങൾക്ക് സഹായം നൽകിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരം സംഘത്തിലൊരാൾക്കാണ് ഇയാൾ രഹസ്യവിവരങ്ങൾ കൈമാറിയത്. ഹുർറിയത്ത് തീവ്രവാദ ഫണ്ട് കേസടക്കം നിരവധി തീവ്രവാദ കേസുകൾ അന്വേഷിച്ചയാളാണ് പിടിയിലായ നേഗി. എൻഐഐയിൽനിന്ന് മടങ്ങിയ ശേഷം ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് ഇയാൾക്ക് നിയമനം കിട്ടിയത്. ഇതേ കേസിൽ കശ്മീർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഖുർറം പർവേസടക്കം ആറുപേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.