വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവം, അഞ്ചുകുട്ടികളുടെ പേരില്‍ കൊലക്കുറ്റം; മരിച്ചത് തലയോട്ടി തകര്‍ന്ന്

കുഞ്ഞുകൈകളില്‍ നഞ്ചക്കും ഇടിക്കട്ടയും കത്തിയും. മറുവശത്തുള്ളത് സഹപാഠിയെന്നോ അധ്യാപകനെന്നോ സുഹൃത്തെന്നോ ഉള്ള നോട്ടമില്ല.എന്തുകൊണ്ടോ കലിപ്പിലാണ് നമ്മുടെ കുട്ടികള്‍.
പുതുതല’മുറ’കള്‍ കണ്ട് മരവിച്ച ഹൃദയങ്ങളില്‍നിന്ന് ഉയരുക ഇൗ വാക്കുകളാകും. അരുത് പ്രിയ കുട്ടികളേ….
താമരശ്ശേരി (കോഴിക്കോട്): താമരശ്ശേരിയില്‍ വിദ്യാർഥികള്‍തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് വിദ്യാർഥി മരിച്ചസംഭവത്തില്‍ അഞ്ചുവിദ്യാർഥികളുടെപേരില് കൊലക്കുറ്റം. അക്രമത്തില്‍ തലയോട്ടി തകർന്നാണ് എളേറ്റില്‍ എം.ജെ. ഹയർ സെക്കൻഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുടെ പേരിലാണ് കേസ്.
കരാട്ടെയില്‍ ഉപയോഗിക്കുന്ന നഞ്ചക്കുപോലുള്ള ആയുധമുപയോഗിച്ചാണ് ഷഹബാസിനെ മർദിച്ചത്. നെഞ്ചില്‍ മർദനമേറ്റഭാഗത്ത് ആന്തരിക രക്തസ്രാവവും വലതുചെവിക്കും കണ്ണിനും മുറിവുകളുമുണ്ടായിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ബോർഡിനുമുൻപാകെ ഹാജരാക്കിയ അഞ്ചുവിദ്യാർഥികളെയും വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമില്‍ റിമാൻഡ്ചെയ്തു. മുഴുവൻപേരുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി അവർക്ക് സ്കൂളില്‍വെച്ച് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാൻ അനുമതി നല്കി. തിരികേ ഒബ്സർവേഷൻ ഹോമില്‍ ഹാജരാവണം. സംഭവത്തില്‍ വിശദമായ വകുപ്പുതല അന്വേഷണം നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷൻ സെൻററിലെ യാത്രയയപ്പിലുണ്ടായ പ്രശ്നങ്ങളെത്തുടർന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്. ട്യൂഷൻ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളും എളേറ്റില്‍ സ്കൂള്‍ വിദ്യാർഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇൗ സംഘർഷത്തിലാണ് ഷഹബാസിന് ഗുരുതര പരിക്കേറ്റത്.
പോസ്റ്റ്മോർട്ടത്തിനുശേഷം ചുങ്കത്തെ തറവാട്ടുവീട്ടില്‍ എത്തിച്ച മൃതദേഹം കെടവൂർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ കബറടക്കി. ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്ബതിമാരുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് അയാൻ, മുഹമ്മദ് യമിൻ
