VATTAMKULAM

വട്ടംകുളം -ചേകനൂര്‍ റോഡില്‍ വാഹനയാത്രികര്‍ ശ്രദ്ധിക്കണം: റോഡില്‍ കുഴികളുണ്ട്

എടപ്പാള്‍ : പൊട്ടി തകര്‍ന്ന വട്ടംകുളം -ചേകനൂര്‍ റോഡില്‍ വാഹന യാത്ര ഏറെ ദുരിതം.റോഡില്‍ പലയിടത്തും ടാറിംഗ് തകര്‍ന്ന് വലിയ കുഴികളും
നിരവധിയിടങ്ങളില്‍ റോഡിനിരുവശവും മണ്ണ് ഒലിച്ചു പോയതിനെ തുടര്‍ന്ന് വലിയ ചാലുകളുമാണുള്ളത് .
നാല് കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേകനൂര്‍ മുതല്‍ പുത്തംകുളം വരെ  എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് റബറൈസ് ചെയ്തു.പുത്തംകുളം മുതല്‍ പരിയപ്പുറം റോഡ് ജംഗ്ഷന്‍ വരെ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയില്‍ പുനര്‍ നിര്‍മ്മിച്ചു.അവിടെ നിന്ന് വട്ടംകുളം അങ്ങാടി വരെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തു.
നിലവില്‍ മൂന്ന് ഫണ്ടുകളും ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ച സ്ഥലങ്ങളിലെല്ലാം റോഡ് തകര്‍ന്നിട്ടുണ്ട്.
പ്രതിദിനം സ്വകാര്യ ബസ്സുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്.
പാലക്കാട് ജില്ലയിലെ ആനക്കര ,കുമ്പിടി പ്രദേശങ്ങളെ വട്ടംകുളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
എടപ്പാള്‍ ജംഗ്ഷനിലെ മേല്‍പ്പാല നിര്‍മ്മാണ വേളയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടത് ഈ റോഡ് വഴിയായിരുന്നു.
അമിത ഭാരം കയറ്റിയ ലോറികളുടേയും ബസ്സുകളുടേയും യാത്ര റോഡിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു .അതോടൊപ്പം ജലവിതരണ പൈപ്പുകളുടെ തകര്‍ച്ചയും മഴവെള്ളം കെട്ടിനിന്നതും റോഡ് തകര്‍ച്ചക്ക് കാരണമായി.
മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടിരുന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പലവട്ടം പറഞ്ഞിരുന്നെങ്കിലും പാലം ഉദ്ഘാടനം കഴിഞ്ഞതോടെ വാഗ്ദാനം വെറും വാക്കായി.
റോഡിന്റെ തകര്‍ച്ച പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് ഉദ്യോഗസ്ഥരും ഭരണാധികാരികളും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button