റോഡിൽ നിയമലംഘനം നടത്തുന്നവർ ശ്രദ്ധിക്കുക,നിങ്ങൾ ക്യാമറയുടെ നിരീക്ഷണത്തിലാണ്; നിയമലംഘനം കൈയോടെ പൊക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകളിൽ 95 ശതമാനവും ഏപ്രിൽ ഒന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും. 235 കോടിരൂപ ചെലവിൽ 726 ക്യാമറകളാണ് മോട്ടോർവാഹനവകുപ്പിന് കെൽട്രോൺ നൽകിയത്. സ്ഥാപിക്കലും അഞ്ചുവർഷത്തെ പരിപാലനവും അവർക്കുതന്നെയാണ്.
നിർമിതബുദ്ധി ക്യാമറകൾ
ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക, അപകടകരമായി ഓടിക്കൽ എന്നിവ പിടികൂടാനാണ് 700 നിർമിതബുദ്ധി ക്യാമറകൾ. മുന്നിലെ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും പിടിവീഴും. അതേപോലെ ഹെൽമെറ്റും.
റഡാർ ക്യാമറകൾ
അതിവേഗം പിടികൂടാനായി രണ്ടെണ്ണം തിരുവനന്തപുരം ബൈപ്പാസിൽ ചാക്കയിലും ഇൻഫോസിസിന്റെ മുന്നിലും രണ്ടെണ്ണം കൊല്ലം ബൈപ്പാസിലും. സിഗ്നലുകൾ തെറ്റിക്കുന്നവർക്കായി ജങ്ഷനുകളിൽ 18 ക്യാമറകളും തയ്യാറാണ്. മോട്ടോർവാഹനവകുപ്പിന്റെ വാഹനത്തിൽ സ്വയം പ്രവർത്തിക്കുന്ന നാലു ക്യാമറ സംവിധാനങ്ങളുണ്ടാവും. റോഡരികിൽ നിർത്തിയിട്ട വാഹനത്തിലെ ക്യാമറ അതിവേഗത്തിൽപോകുന്ന വണ്ടിയുടെ ചിത്രങ്ങൾസഹിതം വിവരങ്ങൾ കൺട്രോൾറൂമിലേക്ക് അയക്കും. നിലവിൽ മോട്ടോർവാഹനവകുപ്പിനുള്ള ക്യാമറകൾ പ്രവർത്തിപ്പിക്കാൻ ഒരാൾ വേണം.
പ്രവർത്തനം സൗരോർജത്തിൽ
വാഹനത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ ഒഴികെയുള്ളവയെല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റാ കൈമാറ്റം. എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വൽ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകർത്തും. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോർവാഹനവകുപ്പിന്റെ കൺട്രോൾറൂമിലേക്ക് അയക്കും. ആറുമാസത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ ഇതിൽ സംവിധാനമുണ്ട്.