യാത്രക്കാരിൽ നിന്ന് പണം വാങ്ങി, ടിക്കറ്റ് കൊടുത്തില്ല: സ്വിഫ്റ്റ് ബസിലെ കണ്ടക്ടറെ പിരിച്ചുവിട്ടു
തിരുവനന്തപുരം: ടിക്കറ്റിൽ ക്രമക്കേട് വരുത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു. കണ്ടക്ടർ എസ് ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഈ മാസം 27,813 ബസ്സുകളിൽ പരിശോധന നടത്തി. 131 ക്രമക്കേട് കണ്ടെത്തി.ജൂൺ മാസം 1 മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായാണ് വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. ജൂൺ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ് 153 കണിയാപുരം – കിഴക്കേക്കോട്ട എന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത 2 യാത്രക്കാക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിനാണ് കണ്ടക്ടർ എസ് ബിജുവിനെ പിരിച്ചുവിട്ടത്. ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പൊതുപണം അപഹരിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. കെഎസ്ആർടിസി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ പി ആർ ജോൺകുട്ടി, അടൂർ യൂണിറ്റിലെ കണ്ടക്ടർ കെ മോഹനൻ എന്നിവർ യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാത്തതിന് സസ്പെന്റ് ചെയ്യപ്പെട്ടു. ഇവർക്കെതിരെ ആലപ്പുഴ, കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.