KERALA

മുട്ടില്‍ മരംമുറി കേസ്; സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ച് വനം മന്ത്രി

മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ലക്കിടി ചെക്ക്‌പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ തിരിച്ചെടുത്ത് കൊണ്ട് ഉത്തരവിറക്കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് കണ്ടെത്തിയായിരുന്നു നടപടി. എന്നാല്‍ ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ്കുമാര്‍ മന്ത്രിയുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് സൂചന.

അതേസമയം മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചു. 60 ദിവസമായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. അഗസ്റ്റിന്‍ സഹോദരങ്ങളെ കൂടാതെ ഡ്രൈവര്‍ വിനീഷിനും ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ വനം വകുപ്പിന്റെ കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പ്രതികള്‍ക്ക് പുറത്തിറങ്ങാനാകു. റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. അന്വേഷണം പൂര്‍ത്തിയായ വനം വകുപ്പ് കേസില്‍ ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button