മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി; 12 പേർ മരിച്ചതായി റിപ്പോർട്ട്


താനൂർ: മലപ്പുറം പരപ്പനങ്ങാടി താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 12 പേർ മരിച്ചതായി വിവരം. മരിച്ചവരിൽ സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. 25 ലധികം യാത്രക്കാർ ബോട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് . എട്ടു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്, നിരവധി പേരെ കാണാതായി. രക്ഷാ പ്രവർത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയവരിൽ പലരുടെയും നില ഗുരുതരമാണ്. വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികം , ഞായറാഴ്ച ആയതിനാൽ തീരത്ത് സന്ദർശകരുടെ നല്ല തിരക്കായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ് മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, താനൂരിലെ വിവിധ ആശുപത്രികളിലുമായാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
