മഞ്ചേരി മെഡിക്കൽ കോളജ് മുതൽ മലയാള സർവകലാശാല വരെ… മറക്കില്ല, മലപ്പുറം
![](https://edappalnews.com/wp-content/uploads/2023/07/malappuram-ooman-chandy-1.jpg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432641013-3-903x1024.jpg)
മലപ്പുറം∙ മലപ്പുറം ജില്ലയുടെ വികസനകാര്യത്തിൽ പ്രത്യേക പരിഗണന നൽകിയ നേതാവായിരുന്നു ഉമ്മൻചാണ്ടി. ഭരണത്തിലുണ്ടായിരുന്ന കാലത്തൊക്കെ മലപ്പുറം ജില്ലയിൽ പുതിയ പദ്ധതികൾ കൊണ്ടുവരാനും നേരത്തേ തുടങ്ങിയവ പൂർത്തിയാക്കാനും അദ്ദേഹം ശ്രദ്ധ പുലർത്തി. ജനങ്ങളുടെ ആവശ്യങ്ങൾക്കെല്ലാം കാതു കൊടുക്കുന്ന നേതാവ് അവ നേടിയെടുക്കുന്നതിനും അവരെ സഹായിച്ചു. മറ്റു ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഉമ്മൻ ചാണ്ടി മലപ്പുറത്തേക്കു കൊണ്ടുവന്ന വികസനപദ്ധതികൾ എണ്ണിയാൽ തീരില്ല. എങ്കിലും അവയിൽ പ്രധാനപ്പെട്ട ചിലതിങ്ങനെ.
![](https://edappalnews.com/wp-content/uploads/2023/07/malappuram-oommen-chandy-manjeri-1024x533.jpg)
മെഡിക്കൽ കോളജ്
മഞ്ചേരി : സംസ്ഥാനത്ത് 33 വർഷത്തിനു ശേഷം ഒരു മെഡിക്കൽ കോളജ്. അതു ജില്ലയിൽ യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടി. കോളജ് നിലവിൽ വന്നു 10 വർഷം പിന്നിടുമ്പോൾ ഈ സ്ഥാപനം നാടിന് നൽകിയത നൂറുകണക്കിനു ഡോക്ടർമാരെയാണ്. ഉമ്മൻചാണ്ടി അന്ന് മനസ്സു കാണിച്ചില്ലെങ്കിൽ ഇന്നൊരു മെഡിക്കൽ കോളജ് ജില്ലയ്ക്കുണ്ടാകുമായിരുന്നില്ലെന്ന് മുൻ എംഎൽഎ എം. ഉമ്മർ പറയുന്നു. നേരത്തേ ജനറൽ ആശുപത്രിയായിരുന്നു മഞ്ചേരിയിൽ ഉണ്ടായിരുന്നത്. ഈ ജനറൽ ആശുപത്രി നിലനിർത്തികൊണ്ട് മെഡിക്കൽ കോളജ് ആയിരുന്നു നാടിന്റെ ആവശ്യം. തിരഞ്ഞെടുപ്പിനു ശേഷം ഉമ്മൻചാണ്ടി പാണക്കാട് വന്നപ്പോൾ ഹൈദരാലി തങ്ങൾ വിഷയം അവതരിപ്പിച്ചു. പിന്നീട് തങ്ങളുടെ കത്തുമായി ഉമ്മൻചാണ്ടിയെ കണ്ടു. നിയമസഭയിൽ വിഷയം അവതരിപ്പിക്കാൻ അവസരം ലഭിച്ചു.2012ലെ ബജറ്റിൽ മെഡിക്കൽ കോളജിന്റെ പ്രഖ്യാപനം വന്നു. 4 മെഡിക്കൽ കോളജ് പ്രഖ്യാപിച്ചതിൽ ആദ്യം ജില്ലയുടെ പേര് ഉയർന്നു. 2013 സെപ്റ്റംബർ ഒന്നിനു നാടിനാഘോഷമായി മെഡിക്കൽ കോളജ് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ആദ്യ എംബിബിഎസ് ബാച്ച് വിദ്യാർഥികൾ സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിൽ വച്ച് ഏറ്റവും ഉയർന്ന വിജയം കൈവരിച്ചു. ആ വിദ്യാർഥികളെ അനുമോദിക്കാൻ ഉമ്മൻചാണ്ടി മഞ്ചേരിയിൽ എത്തിയിരുന്നു. 2016ൽ ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കാൻ 10 കോടി അദ്ദേഹം അനുവദിക്കുകയും ചെയ്തു.
![](https://edappalnews.com/wp-content/uploads/2023/07/malappuram-oommen-chandy-vandoor-1024x533.jpg)
ഹോമിയോ കാൻസർ ആശുപത്രി
വണ്ടൂർ : സംസ്ഥാനത്തെ ആദ്യ ഹോമിയോപ്പതിക് കാൻസർ ആശുപത്രി വണ്ടൂരിൽ 2013 സെപ്റ്റംബർ ഒന്നിന് ഉദ്ഘാടനം ചെയ്തത് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയായിരുന്നു. സാധാരണക്കാരന്റെ ആരോഗ്യ സംരക്ഷണത്തിനു സർക്കാർ വലിയ പ്രാധാന്യമാണു നൽകുന്നതെന്നും നഗര, ഗ്രാമ വ്യത്യാസമില്ലാതെ നിലവാരമുള്ള ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണു ലക്ഷ്യമെന്നുമാണ് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം അന്നു പറഞ്ഞത്. കൂരാട് ഹോമിയോ ഡിസ്പൻസറിയിൽ ഡോ.വിനു കൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച ചേതന സ്പെഷൽ ക്ലിനിക്കാണ് എ.പി.അനിൽകുമാർ എംഎൽഎയുടെ ശ്രമഫലമായി ഉമ്മൻചാണ്ടി മന്ത്രിസഭ കാൻസർ ചികിത്സാകേന്ദ്രമാക്കി ഉയർത്തിയത്. തുടക്കം മുതൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്താ ക്യാംപെയ്നുകളും ആശുപത്രി യാഥാർഥ്യമാക്കാൻ വഴി തെളിച്ചു. ഇന്ന് സ്വന്തം സ്ഥലത്തു മികച്ച കെട്ടിടങ്ങളിൽ കിടത്തിചികിത്സ, പേവാർഡ് സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കാൻസർ ചികിത്സാ കേന്ദ്രത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിനു രോഗികൾ എത്തുന്നുണ്ട്.
![](https://edappalnews.com/wp-content/uploads/2023/07/malappuram-oommen-chandy-university-1024x533.jpg)
മലയാള സർവകലാശാല
തിരൂർ : മലയാള സർവകലാശാലയെന്ന ആശയം നടപ്പാകാൻ പോകുന്ന കാലം. സർവകലാശാല പാലക്കാട് വേണമെന്ന ആവശ്യം ഉയർന്നു. ഉടൻ അന്നത്തെ തിരൂർ എംഎൽഎ സി.മമ്മുട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ അടുത്തെത്തി ഇത്തരമൊരു ആവശ്യമുയരുന്ന വിവരം ധരിപ്പിച്ചു. ‘മമ്മുട്ടി പേടിക്കണ്ട, മലയാള സർവകലാശാല ഉണ്ടെങ്കിൽ അത് തിരൂരിലായിരിക്കും’ – ഉമ്മൻചാണ്ടി മമ്മുട്ടിയോടു പറഞ്ഞു. അധികാരത്തിലേറി അടുത്ത ബജറ്റിൽ സർവകലാശാലയുടെ പ്രഖ്യാപനമുണ്ടായി. 2012 നവംബർ ഒന്നിനു മലയാളത്തിന്റെ അഭിമാനമായ സർവകലാശാല ഉമ്മൻചാണ്ടി തന്നെ ഉദ്ഘാടനവും ചെയ്തു. മത്സരിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ സർവകലാശാല കൂടി ഉൾപ്പെടുത്തട്ടേയെന്നു മമ്മുട്ടി ഉമ്മൻചാണ്ടിയോടാണ് ചോദിച്ചിരുന്നത്.തീർച്ചയായും ഉൾപ്പെടുത്താൻ ഉമ്മൻചാണ്ടി ആവശ്യപ്പെടുകയായിരുന്നുവെന്നു മമ്മുട്ടി ഓർക്കുന്നു. ആദ്യ ബജറ്റിനു മുൻപ് ഗവർണർ നടത്തുന്ന നയപ്രഖ്യാപനത്തിൽ ഇക്കാര്യം ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം ഉൾപ്പെടുത്തുകയും ചെയ്തു. സ്പെഷൽ ഓഫിസറായും പിന്നീട് വൈസ് ചാൻസലറായും അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എം.ജയകുമാറിനെ നിയമിച്ചതും ഉമ്മൻചാണ്ടി തന്നെ. പിന്നീട് സ്ഥിരമായ ആസ്ഥാനത്തിനായി ഭൂമി ഏറ്റെടുക്കാൻ് തീരുമാനിച്ച സമയത്ത് വിവാദങ്ങളിൽ പെടുന്ന ഭൂമിയൊന്നും വേണ്ടെന്നും ജനങ്ങൾ പറയുന്ന സ്ഥലത്ത് ഭൂമി ഏറ്റെടുത്താൽ മതിയെന്നും മമ്മുട്ടിക്ക് ഉമ്മൻചാണ്ടി നിർദേശം നൽകി. അങ്ങനെയാണ് ആതവനാട് ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമി വേണ്ടെന്നു വച്ചത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)