ബോധം കെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ.

വളാഞ്ചേരി: ബാറിൽനിന്ന് പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്കു സ് പ്രേ മുഖത്തടിച്ച് ബോധം കെടുത്തി പണവും ടാബും മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട് മുഹമ്മദ് ഷെരീഫ് എന്ന പന്തൽ ബാപ്പുവിനെ (33) ആണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷും സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കും സംഘവും അറസ്റ്റ് ചെയ്തത്.
പുത്തനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. സഹോദരിയുടെ കുട്ടി ആശുപത്രിയിലാണെന്നും വീട്ടിൽനിന്ന് പണം എടുത്തു നൽകണമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇയാളെ ഒപ്പം കൂട്ടിയ പ്രതി ആതവനാട് പരിതിക്കടുത്തുള്ള കൊടക്കാട് ഹിൽസ് എന്ന ഒഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും മുഖത്ത് മയക്കു സ്പ്രേ അടിക്കുകയുമായിരുന്നു.
പ്രതിയെ പെരുമ്പാവൂരിൽ നിന്നാണ് കസ് റ്റഡിയിലെടുത്തത്. പ്രതി ഇതിനു മുമ്പും സമാന രീതിയിൽ തട്ടിപ്പ് നടത്തുകയും പല കളവു കേസുകളിലും പ്രതിയായി ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐ അബ്ദുൽ അസീസ്, സിവിൽ പൊലീസ് ഓഫിസറായ രജീഷ്, അഖിൽ, ശ്രീജിത്ത്, അബ്ദുൽ റഷീദ് എന്നിവരുമുണ്ടായിരുന്നു.
