സ്വർണക്കുതിപ്പ് തുടരുന്നു… ഇന്ന് പവന് കൂടിയത് 440 രൂപ
കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും കുതിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 3000 രൂപ വര്‍ധിച്ചു. ആഗോള വിപണയിയില്‍ സ്വര്‍ണവില കുതിക്കുന്നതാണ് കേരളത്തിലും വില കൂടാനുള്ള കാരണം. പുതിയ വിപണി-രാഷ്ട്രീയ സാഹചര്യത്തില്‍ വില കുറയാനുള്ള സാധ്യതയില്ല. ചൈനയും അമേരിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന വ്യാപാര ചര്‍ച്ച വിജയം കണ്ടാല്‍ സ്വര്‍ണവില കുറഞ്ഞേക്കും.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 73040 രൂപയാണ് വില. 440 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9130 രൂപയായി. ഇങ്ങനെ പോയാല്‍ വൈകാതെ പവന് 80000 രൂപയാകും. 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് ഒരു ലക്ഷത്തിന് തൊട്ടടുത്തെത്തി. വ്യാപാരം തുടരുന്നതിന് അനുസരിച്ച് ഈ കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റം വരും. എന്നാല്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള ഒരു മാര്‍ഗമുണ്ട്. പറയാം…
ആഗോള വിപണിയില്‍ സ്വര്‍ണത്തിന് അടിക്കടി വില കൂടിക്കൊണ്ടിരിക്കുകയാണ്. 3397 ഡോളറാണ് ഏറ്റവും പുതിയ നിരക്ക്. ഇതില്‍ ഇനിയും മാറ്റത്തിന് സാധ്യതയുണ്ട്. വൈകാതെ 3500 ഡോളറിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണവില പവന് 80000 രൂപയാകും. ഡോളര്‍ കരുത്ത് വര്‍ധിച്ചാല്‍ സ്വര്‍ണം കുറയുമായിരുന്നു. എന്നാല്‍ ഡോളര്‍ സൂചിക ഏറെ നാളായി 100ല്‍ എത്താന്‍ പ്രായസപ്പെടുകയാണ്.
22 കാരറ്റ് സ്വര്‍ണം ഒരു പവന് 73040 രൂപയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും 18 കാരറ്റ് സ്വര്‍ണത്തിന് ഇത്രയും വരില്ല. ഈ കാരറ്റിലുള്ള സ്വര്‍ണം ഒരു ഗ്രാമിന് 7495 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 60000 രൂപയ്ക്ക് അടുത്തേ വരികയുള്ളൂ. അതായത്, സ്വര്‍ണവില മാത്രം നോക്കിയാല്‍ 13000 രൂപ ലാഭമാണ്. ഇനി പണിക്കൂലി, ജിഎസ്ടി എന്നിവ കൂടി പരിശോധിച്ചാല്‍ വിലയില്‍ ഇനിയും മാറ്റം വരും.
ആഭരണം മാത്രമായി സ്വര്‍ണത്തെ കാണുന്നത് ഇക്കാലത്ത് വലിയ നഷ്ടമാണ്. 24 കാരറ്റ് തങ്കം വാങ്ങി സൂക്ഷിക്കുന്നതാണ് ലാഭകരം. വില്‍ക്കുമ്പോള്‍ മാര്‍ക്കറ്റ് വില കിട്ടുന്ന ഏക സ്വര്‍ണവും ഇതുതന്നെ. ഇതിനേക്കാള്‍ കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണം ആഭരണ നിര്‍മാണത്തിനാണ് ഉപയോഗിക്കുക. വാങ്ങുമ്പോള്‍ നല്‍കുന്ന പണക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം വില്‍ക്കുമ്പോള്‍ നഷ്ടമാകും. മാത്രമല്ല, സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വില പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ കിട്ടുകയുമില്ല.