CHANGARAMKULAM

ദിവസക്കൂലിക്ക് ബന്ധുക്കളെ ഇറക്കി, ഉയര്‍ന്ന ജോലിയെന്ന് കള്ളം പറഞ്ഞ് വിവാഹ നിശ്ചയം, പത്ത് ലക്ഷം തട്ടി: സിനിമാകഥയെ വെല്ലുന്ന തട്ടിപ്പ് നടന്നത് ചങ്ങരംകുളത്ത്

ചങ്ങരംകുളം: സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന ജോലിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം നിശ്ചയിച്ച് പ്രതിശ്രുത വധുവിന്റെ വീട്ടുകാരില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ ചങ്ങരംകുളത്ത് പൊലീസ് പിടിയിലായി. പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പ്രതിശ്രുത വരനും സുഹൃത്തും ചേര്‍ന്ന് പണം തട്ടിയത്.

കോഴിക്കോട് സ്വദേശി അക്ഷയ്,സുഹൃത്ത് കൊല്ലം സ്വദേശി അജി എന്നിവരാണ് പൊലീസ് പിടിയിലായത്.അക്ഷയും പെണ്‍കുട്ടിയും തമ്മിലുള്ള കല്യാണ നിശ്ചയം കഴിഞ്ഞ വര്‍ഷം ആര്‍ഭാടമായി നടന്നിരുന്നു.അടുത്തിടെയാണ് പിതാവിന്റെ ചികിത്സക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് അക്ഷയ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പത്തു ലക്ഷം രൂപ വാങ്ങിയത്.

പണം നല്‍കിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപെട്ട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. പിന്നാലെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് അന്വേഷണത്തില്‍ വിവാഹ നിശ്ചയത്തിന് വരന്റെ ബന്ധുക്കളായി എത്തിയവരെല്ലാം അക്ഷയ് ദിവസക്കൂലിക്ക് കൊണ്ടുവന്നവരായിരുന്നുവെന്ന് വ്യക്തമായി.അന്വേഷണത്തില്‍ അക്ഷയും അജിയും കേരളത്തിലെ വിവിധ ജില്ലകളിലായി 15 ഓളം വിസതട്ടിപ്പ് കേസുകളിലായി 2.5 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയവരാണെന്നും പൊലീസ് കണ്ടെത്തി.

ഇവര്‍ക്ക് കൊടുങ്ങല്ലൂര്‍, കൊല്ലം ക്രൈം ബ്രാഞ്ച്, കൊരട്ടി, വണ്ടൂര്‍, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂര്‍ , കോട്ടയം കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ വിസ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകള്‍ക്ക് വീസ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്.അറസ്റ്റിലായ പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button