പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കരുത്, രക്ഷിതാക്കള്‍ കനത്ത ശിക്ഷ നേരിടേണ്ടി വരും; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാൻ നല്‍കിയല്ല സ്നേഹം കാണിക്കേണ്ടതെന്ന് എംവിഡി. മധ്യവേനല്‍ അവധി ആരംഭിക്കുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.ഇത്തരം പ്രവർത്തികളില്‍ പിടിക്കപ്പെട്ടാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് നിരവധി കോടതി വിധികളും പുറത്ത് വന്നിരുന്നു.
കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 2019 -ല്‍ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തില്‍ മരണപ്പെട്ടത്. അതിനാല്‍ 2019ല്‍ മോട്ടോർ വാഹന നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനൈല്‍ ഡ്രൈവിങ്ങിനാണ്, എന്നാല്‍ ജനങ്ങള്‍ക്ക് അതിന്‍റെ ഗൗരവം ഇനിയും മനസിലായിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടി.
ജുവനൈല്‍ ഡ്രൈവിംഗിന്‍റെ ശിക്ഷകള്‍
- ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.
- നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും
- നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കില്‍ ഇരുപത്തിയഞ്ച് വയസ് തികയുമ്ബോള്‍ മാത്രമേ സാധ്യമാകുകയുള്ളൂ .
- 2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കും.
