വെസ്റ്റ് നൈൽ പനി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
വെസ്റ്റ് നൈൽ പനി ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി ബാധിച്ച് തൃശൂരിൽ പുത്തൂർ ആശാരിക്കോട് സ്വദേശി മരിച്ചതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് മുമ്പും വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ച 80 ശതമാനം പേരിലും ലക്ഷണം ഉണ്ടാകാറില്ല. മരിച്ചയാളുടെ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനം തുടങ്ങിയതായും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് കെ.രാജൻ അറിയിച്ചു. മരിച്ച ജോബിയുടെ വീട്ടുകാർക്കോ നാട്ടുകാർക്കോ രോഗമില്ലെന്ന് മന്ത്രി കെ.രാജൻ തൃശൂരിൽ പറഞ്ഞു. ജോബിയെ ചികിത്സിച്ച തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
മരണകാരണം സ്വകാര്യ ആശുപത്രിക്കുണ്ടായ വീഴ്ചയെന്ന് കുടുംബം പറഞ്ഞു. തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്. കഴിഞ്ഞ മാസം പതിനേഴിനാണ് ജോബിയിൽ രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.