ട്രോളിങ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി മുതൽ

എടപ്പാൾ: കേരളത്തിന്റെ തീരങ്ങളിൽ ട്രോളിങ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി 12 മുതൽ ആരംഭിക്കും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾ ഒന്നും കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ട്രോളിങ് സമയത്ത് ഇതര സംസ്ഥാനത്ത് നിന്നുള്ള ബോട്ടുകളെ കേരള തീരത്ത് മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ല. പരിശോധന കർശനമാക്കും. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനത്തിന് മുമ്പായി കേരളതീരം വിട്ടുപോകണം. ട്രോളിങ് നിരോധനം തുടങ്ങുന്ന ദിവസം അർധരാത്രി 12ന് മുമ്പായി എല്ലാ യന്ത്രവത്കൃത യാനങ്ങളും ഹാർബറുകളിൽ പ്രവേശിക്കണം.
നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടുവാൻ പാടുള്ളൂവെന്നും മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവൂയെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
