ജൽജീവൻമിഷൻ അധികൃതരുടെ അനാസ്ഥമൂലം കുറ്റിപ്പുറത്ത് വീട് ഇടിഞ്ഞു
കുറ്റിപ്പുറം : ജൽജീവൻമിഷൻ അധികൃതരുടെ അനാസ്ഥമൂലം കുറ്റിപ്പുറത്ത് വീട് ഇടിഞ്ഞു. ചെല്ലൂർകുന്ന് സ്വദേശി പിലാക്കൽ വീട്ടിൽ നവാസിന്റെ വീടിന്റെ പിൻഭാഗമാണ് ഇടിഞ്ഞുതാഴ്ന്നത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് സംഭവം.ശക്തമായ മഴയിൽ വീട്ടുവളപ്പിലേക്ക് ഇരച്ചെത്തിയ വെളളവും കല്ലുംമണ്ണും വീടിന്റെ പിൻഭാഗത്തെത്തറ പൂർണമായും തകർത്തു.ജൽജീവൻമിഷൻ കുടിവെളള പദ്ധതിയുടെ പൈപ്പുലൈൻ കൊണ്ടുപോകുന്നതിന് വെട്ടിപൊളിച്ച പ്രദേശം നികത്തുന്നതിനിടെ സമീപത്തെ തോടും അധികൃതർ മണ്ണിട്ട്മൂടിയിരുന്നു. വർഷങ്ങളുടെ പഴക്കമുളള തോട് നികത്തിയാൽ മഴവെളളം പോകുന്നതിന് തടസം സൃഷ്ടിക്കുമെന്നും അതുവഴി വീടുകളിലേക്ക് വെളളം ഇരച്ചുകയറുമെന്നും പ്രദേശവാസികൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് വകവെക്കാതെ ജൽജീവൻമിഷൻ അധികൃതർ തോട് മണ്ണിട്ടുനികത്തുകയാണ് ഉണ്ടായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.