ഗോളിനെച്ചൊല്ലി തർക്കം; മല്‍സരം ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചു; നാടകീയം
ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങൾ. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ, ബെംഗളൂരു എഫ്സി നേടിയ ഗോളിനെച്ചൊല്ലി തർക്കം. പകരക്കാരനായി ഇറങ്ങിയ മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളാണ് വിവാദത്തിനു കാരണമായത്. ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കിൽനിന്ന് ഛേത്രി നേടിയ ഗോൾ, ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഫ്രീകിക്കിനു തയാറാകുന്നതിനു മുൻപാണ് നേടിയതെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വാദം. തർക്കം മുറുകിയതോടെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു.
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെയാണ് മത്സരം എക്സട്രാ ടൈമിലേക്കു നീണ്ടത്. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ വാസന കാട്ടിയ ബ്ലാസ്റ്റേഴ്സിന്, ലക്ഷ്യം കാണുന്നതിൽ പിഴച്ചതാണ് വിനയായത്. മറുവശത്ത് ബെംഗളൂരുവിനും ചില സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല.പന്തടക്കത്തിലും പാസിങ്ങിലും കേരള ബ്ലാസ്റ്റേഴ്സും, ഫൈനൽ തേഡിലെ മൂർച്ചയുള്ള മുന്നേറ്റങ്ങളിൽ ബെംഗളൂരുവും ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ആദ്യ
പകുതിയിൽ.
ആവേശമേറിയതോടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിലുള്ള ചെറിയ ഉന്തിനും തള്ളിനും ആദ്യപകുതി സാക്ഷ്യം വഹിച്ചു. പന്തു കൈവശം വച്ച് മത്സരത്തിന്റെ വേഗം നിയന്ത്രിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചെങ്കിലും, ആക്രമണത്തിലെ മൂർച്ചയുള്ള നീക്കങ്ങൾ കൊണ്ടാണ് ആദ്യപകുതിയിൽ ബെംഗളൂരു മറുപടി നൽകിയത്. ബെംഗളൂരു സ്ട്രൈക്കർ റോയ് കൃഷ്ണ ആദ്യ പകുതിയിൽ മാത്രം ഗോളിലേക്കു തൊടുത്തത് മൂന്നു ഷോട്ടുകൾ. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ വാസന കാട്ടിയ ബ്ലാസ്റ്റേഴ്സ്, ലക്ഷ്യത്തിലേക്ക് തൊടുത്തത് അഞ്ചു ഷോട്ടുകളാണ്. ഒന്നും ഫലം കണ്ടില്ലെന്നു മാത്രം.