കേളപ്പജിയുടെ ഓര്‍മ്മകളുറങ്ങുന്ന ശാന്തി കുടീരത്തിന്റെ ഒരു ഭാഗം ഭാഗികമായി പൊളിച്ചു മാറ്റിത്തുടങ്ങി


എടപ്പാള്‍: കേരളഗാന്ധി കെ.കേളപ്പൻ്റെ
ഓർമകൾ ഉറങ്ങുന്ന തവനൂര്‍ നിളയോരത്തുള്ള ശാന്തി കുടീരത്തിന്റെ ഒരു ഭാഗം ഭാഗികമായി പൊളിച്ചു മാറ്റിത്തുടങ്ങി.
തവനൂരിനെയും തിരുന്നാവായയേയും ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിൻ്റെ അപ്രോച്ച് റോഡിനായാണ് ഈ ചരിത്ര സ്മാരകം ഭാഗികമായി പൊളിച്ചു മാറ്റുന്നത്. കോഴിക്കോട്ടെ കേരള സർവോദയ സംഘത്തിൻ്റെ കൈവശമുള്ള ഭൂമിയിലാണ് ശാന്തികുടീരം സ്ഥിതി ചെയ്യുന്നത്. പാലത്തിൻ്റെ അപ്രോച്ച് റോഡിനായി വർഷങ്ങൾക്ക് മുമ്പ് സ്ഥലവും ശാന്തികുടീരവും സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ ഭാഗികമായി പൊളിച്ചു മാറ്റുന്ന ശാന്തികുടീരവും മറ്റും പുനർനിർമിക്കുന്നതിന് സർക്കാർ അനുവദിച്ച തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ഉടമസ്ഥരായ കോഴിക്കോട് സർവോദയ സംഘം മഞ്ചേരി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ശാന്തികുടീരത്തിൻ്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി സർക്കാരും സർവോദയ സംഘവും തമ്മിലുള്ള നിയമ പോരാട്ടമാണ് കോടതിയിൽ നടക്കുന്നുത്.
80 സെൻ്റോളം വരുന്ന ഭൂമിയിലാണ് ശാന്തികുടീരവും ഖാദി നെയ്ത്ത് കേന്ദ്രവും പ്രവത്തിക്കുന്നത്.
ഏകദേശം 70 വർഷം മുമ്പാണ് സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്കും ഗാന്ധിയൻ ആശയ പ്രചാരണങ്ങൾക്കുമായി തവനൂരിൽ കേളപ്പജിയുടെ നേതൃത്വത്തിൽ ശാന്തി കൂടീരമുയർന്നത്. ശാന്തി കുടീരത്തിൽ ഇരുന്നാണ് കെ.കേളപ്പൻ ചെറുതിരുന്നാവായ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തവനൂരിൻ്റെ വികസന സ്വപ്നങ്ങൾ നെയ്തെടുത്തത്.
തവനൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത് കേളപ്പജി ആയിരുന്നു .
കരുവാട്ട് കേശവ പണിക്കരിൽ നിന്നും ടി.എം വാസുദേവൻ നമ്പൂതിരിയാണ് കേളപ്പജിക്ക് ശാന്തികുടീരവും മറ്റും സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിന് നിളാതീരത്തെ ഏക്കറ് കണക്കിന് ഭൂമി ലഭ്യമാക്കിയത്.
