കേരളത്തിൽ അതിശക്തമായ മഴ തുടരും; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 17 വരെ സംസ്ഥാനത്ത് തീവ്രമഴയെന്നാണ് മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഈ ദിവസങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂരും കാസർകോടും റെഡ് അലർട്ടാണുള്ളത്. തീവ്രമഴക്കുള്ള സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം എറണാകുളം തൃശൂർ, പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്.
നാളെ അഞ്ചു ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. വരുന്ന ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ കിട്ടും. മണിക്കൂറിൽ 60 കിലോമീറ്റർ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. മത്സ്യതൊഴിലാളികൾ ജാഗ്രതപാലിക്കണം. ഇന്നു മുതൽ ചൊവ്വാഴ്ച വരെയാണ് തീവ്രമഴ ഉണ്ടാകാനിടയുള്ളത്. മലയോരത്തേക്കും തീരപ്രദേശത്തേക്കും ഉള്ള യാത്രകൾ കഴിവതും ഒഴിവാക്കണം, ജലാശയങ്ങളിലും കടലിലും പുഴകളിലും ഇറങ്ങരുത് എന്നീ മുന്നറിയിപ്പുകളുമുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം. നാളെ രാത്രി വരെ ജാഗ്രതാ നിർദേശം നൽകി. 3. 5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകും. കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരഞ്ഞ് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും വിനോദസഞ്ചാരവും പാടില്ല. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ മൂഴിയാർ അണക്കെട്ടിന്റെ 3 ഷട്ടറുകളും വീണ്ടും ഉയർത്തി. രണ്ടു ഷട്ടറുകൾ 10 സെന്റിമീറ്ററും ഒരു ഷട്ടർ 30 സെൻറീമീറ്ററും ആണ് ഉയർത്തിയത്. മഴ കനത്തതോടെ ഒരു ഷട്ടർ കഴിഞ്ഞ മൂന്നാഴ്ചയോളമായി ഉയർത്തിയിരിക്കുകയായിരുന്നു.
