ഐഫോൺ വിൽപന ഏറെ മുന്നിൽ, ലാഭം കൊയ്ത് ആപ്പിൾ; തൊട്ടുപിന്നാലെ മൈക്രോസോഫ്റ്റും ഗൂഗിളും

ഓരോ സെക്കന്‍ഡിലും 1,752 ഡോളര്‍ ലാഭമുണ്ടാക്കി ആപ്പിൾ. സിലിക്കന്‍ വാലിയിലെ ടെക്‌നോളജി കമ്പനികളുടെ പണം സമ്പാദിക്കുന്നതിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് ആപ്പിളും തൊട്ടുപിന്നാലെ മൈക്രോസോഫ്റ്റും ഗൂഗിളും ഉണ്ട്. സെക്കന്‍ഡില്‍ 1000 ഡോളറോ അതിലേറെയോ ഇരു കമ്പനികളും സമ്പാദിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഫോൺ തന്നെയാണ് ആപ്പിളിന് ലാഭം നൽകുന്ന ഉത്പ്പന്നങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ഈ വര്‍ഷം രണ്ടാം പാദത്തിലെ ലാഭത്തില്‍ 53.5 ശതമാനവും ഐഫോണ്‍ വഴിയാണ് നേടിയിരിക്കുന്നത്. 8.7 ശതമാനം മാക് വിൽപന വഴിയും ഐപാഡുകളും വെയറബിള്‍സും വഴി 18.8 ശതമാനം ലാഭം നേടുന്നുണ്ട്.
ഒരു ശരാശരി അമേരിക്കക്കാരന്‍ ഒരു ആഴ്ച്ച കൊണ്ടുണ്ടാക്കുന്ന സമ്പാദ്യമാണ് ഒരു സെക്കന്‍ഡില്‍ ഈ കമ്പനികള്‍ക്കു ലഭിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. ഒരു ഇടത്തരം കുടുംബം ഒന്നടങ്കം 1,895 ദിവസം ജോലിയെടുത്താല്‍ കിട്ടുന്ന വരുമാനമാണ് ആപ്പിളിന് ഒരു ദിവസം ലഭിക്കുന്നതെന്നു സാമ്പത്തിക വിശകലന വിദഗ്ധരുടെ പക്ഷം. 151 ദശലക്ഷം ഡോളറിലേറെയാണ് ആപ്പിളിന പ്രതിദിനം ലഭിക്കുന്നത് എന്നും കണക്കുകളിൽ പറയുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന് സെക്കന്‍ഡില്‍ 1000 ഡോളറാണ് ലഭിക്കുക.
വിവിധ ഉത്പന്നങ്ങളിലൂടെയാണ് ആപ്പിൾ വരുമാനം ഉണ്ടാക്കുന്നതെങ്കിൽ ഡാറ്റ ശേഖരിച്ചാണ് ഗൂഗിൾ പണം വരുന്നത്. ആന്‍ഡ്രോയിഡ്, ക്രോം, ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ് തുടങ്ങിയ സേവനങ്ങള്‍ക്കു ലഭിക്കുന്ന പരസ്യങ്ങള്‍ വഴിയാണ് ആല്‍ഫബറ്റിന്റെ വരുമാനത്തിന്റെ 90 ശതമാനത്തിലേറെ പണം ഉണ്ടാക്കുന്നത്. അതേസമയം മൈക്രോസോഫ്റ്റിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നു വീതം ലഭിക്കുന്നത് ക്ലൗഡ് കംപ്യൂട്ടിങ്, പഴ്‌സനല്‍ കംപ്യൂട്ടിങ്, ബിസിനസ് പ്രൊഡക്ടിവിറ്റി എന്നിവയിലൂടെയാണ്.
