എറിഞ്ഞത് 36,008 നാളികേരം; കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലെ ‘വേട്ടേക്കരൻ പാട്ട്’ ലോക റെക്കോർഡ് നേട്ടത്തിൽ
തൃശൂർ: കേരളത്തിലെ ക്ഷേത്രാചാര ചടങ്ങുകളുടെ ചരിത്രത്തിൽ ആദ്യമായി 36,008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് അരങ്ങേറി. കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് നടക്കുന്നത്. 36,008 നാളികേരം എറിഞ്ഞതിന് ടൈം വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റും അധികൃതർ കൈമാറി.
രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് പാട്ടിന്റെ ചടങ്ങുകൾക്ക് തുടക്കമായത്. 10.30ന് ഭക്ത ജനങ്ങൾ നാളികേരം എണ്ണി കൂട്ടി. വൈകീട്ട് 6 30ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിച്ച് രാത്രി 10 മണിയോടുകൂടി നാളികേരം എറിയാൻ ആരംഭിച്ചു.
എട്ടര മണിക്കൂർ സമയമെടുത്ത് രാവിലെ 6.30ന് നാളികേരം എറിയൽ അവസാനിച്ചു. ശേഷം ചടങ്ങുകൾ പൂർത്തിയാക്കി കൂറ വലിച്ച് വേട്ടേക്കരൻ പാട്ട് പൂർത്തീകരിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറർ ഭാസ്കര കുറുപ്പ് എന്നിവർ നേതൃത്വം നൽകി.