മുല്ലപ്പെരിയാർ ഷട്ടറുകൾ 11.30 ന് തുറക്കും, ജാഗ്രതാ നിർദേശം


മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 തിന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 136 അടി പിന്നിട്ടതിനു പിന്നാലെ തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അധിക ജലം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുകയാണ്.
ഇതിനിടെ മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിന്‍ കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ച് നിലനിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് കത്തയിച്ചിരിക്കുന്നത്.
വരുംദിവസങ്ങളില്‍ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയരുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താല്‍ ഡാം തുറന്നുവിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍ കാലങ്ങളിലെ പോലെ രാത്രിയില്‍ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
