ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നേട്ടവുമായി ഐഡിയൽ വിദ്യാർത്ഥി മർവാൻ ഇബാദ്

എടപ്പാൾ: ലോകത്തിലെ വിവിധ സമുദ്രങ്ങളും സമുദ്രജീവികളും ഇഷ്ട പാഠ്യവിഷയമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയിരിക്കുകയാണ് കടകശ്ശേരി ഐഡിയൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മർവാൻ ഇബാദ് എന്ന ഒമ്പത് വയസുകാരൻ.
ആഴക്കടലിലെ വിവിധയിനം (72ഇനം) സ്രാവ് മത്സ്യങ്ങളെ രണ്ട് മിനിറ്റ് 52 സെക്കന്റ് കൊണ്ട് വിവരിച്ചു കൊണ്ടാണ് ഈ മിടുക്കൻ റെക്കോർഡ് നേട്ടം കൈവരിച്ചത്.
മോണ്ടിസോറി പഠന കാലം മുതൽ തന്നെ വിവിധ സമുദ്രങ്ങളും അവയുടെ സോണുകളും വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ, സ്റ്റാർഫിഷുകൾ, സീലുകൾ, സ്രാവുകൾ തുടങ്ങി കടലും കടൽ ജീവികളും മർവാന്റെ ഇഷ്ട പാഠ്യവിഷയമായിരുന്നു.
മർവാൻ ഇബാദിന് സമുദ്രജീവികളുടെ പേര് മാത്രമല്ല, അവയുടെ പ്രത്യേകതകളും ഹൃദിസ്ഥമാണ്.
ഒരു മറീൻ ബയോളജിസ്റ്റാവണമെന്ന മോഹവും മർവാൻ പങ്കുവെയ്ക്കുന്നു.
പാഠ്യ-പഠ്യേതര വിഷയങ്ങളിൽ മാത്രമല്ല, കമ്പ്യൂട്ടർ സോഫ്റ്റ്’വെയർ, ഫോട്ടോഗ്രാഫി, ഫുട്ബോൾ, ചിത്രരചന, വായന തുടങ്ങിയവയിലും വളരെ തല്പരനാണ് മർവാൻ.
അധ്യാപകരുടെയും മാതാപിതാക്കളുടെയും സർവ്വവിധ പിന്തുണയും പ്രോൽസാഹനവും മർവാനൊപ്പമുണ്ട്
അബൂദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന
ആനക്കര പോട്ടൂർ സ്വദേശിയും ആനക്കരയുടെ പ്രാദേശിക ചരിത്രകാരനുമായ
ജുബൈർ വെള്ളാടത്തിന്റേയും ശബ്നാ ജുബൈറിന്റേയും ഇളയ മകനാണ് മർവാൻ ഇബാദ്.
ഐഡിയൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി റീം ഹനാൻ ഏക സഹോദരിയാണ്.
