ഏഴേകാൽ മണിക്കൂർ;വിവിധയിടങ്ങളിലായി ഇന്നലെ ജില്ലയിൽ നടന്നത് 3 അപകടം, 4 മരണം

ജില്ലയിലെ 3 റോഡുകളിലായി ഏഴേകാൽ മണിക്കൂറിനിടെയുണ്ടായ 3 അപകടങ്ങളിലായി ജീവൻ നഷ്ടപ്പെട്ടത് 4 പേർക്ക്. 4 പേർക്ക് പരുക്കേറ്റു. ചൂണ്ടൽ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചങ്ങരംകുളത്ത് ഞായർ രാത്രി 11.15ന് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചതാണ് ആദ്യ അപകടം. പിന്നാലെ ഇന്നലെ പുലർച്ചെ 3ന് ദേശീയപാത 66ൽ പുത്തനത്താണിയിൽ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അതേസമയം രാവിലെ 6.30ന് കോഴിക്കോട് –പാലക്കാട് ദേശീയ പാതയിലെ തിരൂര്‍ക്കാട് 2 ബൈക്കുകൾ കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർഥിനി മരിക്കുകയും സഹപാഠിക്ക് പരുക്കേൽക്കുകയും ചെയ്തു.
ചങ്ങരംകുളം കോലിക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം

ചങ്ങരംകുളം:സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു.കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33)
നൂലിയിൽ മജീദിന്റെ മകൻ
അൽതാഫ്(24)എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയിൽ തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിക്കുകയായിരുന്നു.അപകടത്തിൽ പെട്ടവരെ വഴിയാത്രക്കാരും ശബ്ദം കേട്ട് ഓടി വന്നവരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ തിങ്കളാഴ്ച കാലത്ത് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
പെരിന്തൽമണ്ണ തിരൂര്‍ക്കാട് ബൈക്കപകടം; അശ്രദ്ധമായ ഡ്രൈവിങ് അപകടമായെന്ന് പ്രാഥമിക നിഗമനം; സഹപാഠിക്കെതിരെ കേസെടുത്ത് പോലീസ്

അങ്ങാടിപ്പുറം തിരൂര്‍ക്കാട് ബൈക്കപകടത്തില്‍ എം. ബി. ബി. എസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹാപാഠിക്കെതിരെ കേസ്. അറസ്റ്റ് ഇന്ന് ഉണ്ടാകുമന്ന് പോലീസ്. ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു എം. ഇ. എസ് മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിക്കെതിരെയാണ് മങ്കട പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
അപകടത്തില്‍ ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്സന്റെ മകള്‍ അല്‍ഫോന്‍സ (22)യാണ് മരണപ്പെട്ടത്. ബൈക്കോടിച്ചിരുന്ന സഹപാഠിയും സുഹൃത്തുമായിരുന്ന തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21) പരിക്കോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലായിരുന്നു.
പ്രാഥമിക ചികിത്സക്കുശേഷം അശ്വിനെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ അപകടത്തിന് കാരണം അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്നു കേസന്വേഷിക്കുന്ന മങ്കട പോലീസ് അശ്വിനെതിരെ ഐപി.സി 279, 334, 304എ വകുപ്പ് പ്രകാരം അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇന്നലെ അശ്വിന്‍ ആശുപത്രി വിട്ടെങ്കിലും ഇന്ന് അറസറ്റ് രേഖപ്പെടുത്താനാണു നീക്കം.
നിലവില്‍ മരണത്തിന്റെ ഷോക്കിലായതിനാലാണു ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താത്തതെന്നും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ എടുത്തിട്ടുള്ളതെന്നും പോലീസ്.
കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അല്‍ഫോന്‍സയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആആര്‍ടിസി ബസിലും ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ വന്ന വളവ് ശ്രദ്ധിക്കാതെ അശ്വിന്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
വളവില്‍ റോങ് സൈഡില്‍ കയറിപ്പോയ ബൈക്ക് മറ്റുവാഹനങ്ങളില്‍ ഇടിച്ചതോടെയാണു അപകടമുണ്ടായത്. പരുക്കേറ്റ ഉടനെ അല്‍ഫോന്‍സയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ വടക്കല്‍ പൂമതൃശേരി നിക്സന്റെ മകളാണ് അല്‍ഫോന്‍സ.
ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ഓട്ടോ കാറിലിടിച്ച് ഗൃഹനാഥൻ മരിച്ചു

കണ്ണമംഗലം ∙ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പുറപ്പെട്ട യുവാവ് അപകടത്തിൽ മരിച്ചു. ദേശീയപാത 66 പുത്തനത്താണിയിൽ ഇന്നലെ പുലർച്ചെ മൂന്നിന് കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് ഓട്ടോ ഓടിച്ച യുവാവ് മരിച്ചത്. കണ്ണമംഗലം തോട്ടശ്ശേരിയറ പുള്ളിപ്പാറ തെക്കേ മണപ്പാട്ടിൽ ശങ്കുണ്ണിയുടെയും രമാഭായിയുടെയും മകൻ രഞ്ജിത് (മണിക്കുട്ടൻ -36) ആണ് മരിച്ചത്. മരപ്പണിക്കാരനായ രഞ്ജിത് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്വന്തം ഓട്ടോ ആണ് ഓടിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഷിജി (30), മകൾ ശിവാനി (6) എന്നിവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജിൽജിത്തിനെ (11) പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചു. രഞ്ജിത്തിന്റെ സംസ്കാരം നടത്തി.













