KERALA

ഹെലികോപ്റ്റർ താഴ്ന്ന് പറന്നു; വര്‍ക്ക്‌ഷോപ്പിന്റെ മേൽക്കൂര പറന്നുപോയി.

ഏറ്റുമാനൂർ: വള്ളിക്കാട് കുരിശുമല ഭാഗത്ത് ബുധനാഴ്ച മിനിറ്റുകളോളം ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിനെത്തുടർന്ന് വാഹന വർക്ക്ഷോപ്പിന് നാശം. രാവിലെ 10.45-നായിരുന്നു സംഭവം. ഇതേ ഹെലികോപ്റ്റർ വള്ളിക്കാട് ഭാഗത്തും താഴ്ന്നുപറന്നതായി നാട്ടുകാർ പറയുന്നു. കട്ടിപ്പറമ്പിൽ എം.ഡി.കുഞ്ഞുമോന്റ (51) വീടിനോടുചേർന്നുള്ള വണ്ടി പെയിന്റിങ് വർക്ക്ഷോപ്പിനാണു നാശംസംഭവിച്ചത്. വിലകൂടിയ ടാർപ്പോളിൻ ഉപയോഗിച്ച് നിർമിച്ചിരുന്ന മേൽക്കൂര പറന്നുപോയി. കൂടാതെ കീറി നശിക്കുകയുംചെയ്തു. വീടിന്റെ അടുക്കളഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു.

സംഭവസമയത്ത് വർക്ക്ഷോപ്പിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. രോഗിയായ കുഞ്ഞുമോന് ഓടാൻ സാധിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. പിന്നെയാണ് വലിയ ശബ്ദത്തോടെ ഹെലികോപ്റ്റർ നിൽക്കുന്നത് കണ്ടത്. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉണ്ടാകുകകയും കല്ലുകളും സാധനങ്ങളുംവരെ തെറിച്ചുപോയി.

കാൻസർ രോഗിയായ കുഞ്ഞുമോൻ കീമോ ചികിത്സയിൽ കഴിയുന്നയാളാണ്. 25,000 രൂപയോളം നഷ്ടമുണ്ടായതായി പറയുന്നു.

സംഭവശേഷം കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ സ്റ്റേഷനിലും അറിയിച്ചിരുന്നു. അവിടെനിന്ന് നടപടികൾ ഒന്നുമുണ്ടായില്ല. പഞ്ചായത്തംഗം വിേല്ലജ് ഓഫീസിൽ അറിയിച്ചു. എന്നാൽ, അവർക്കും ഒന്നുംചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചു. നേവിയുടെ ഹെലികോപ്റ്ററാണെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോട്ടയം അഡീഷണൽ എസ്.പി. എസ്.സുരേഷ് കുമാർ ഏറ്റുമാനൂർ പോലീസിന് രാത്രി വൈകി നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button