ഫിലിം ഫെസ്റ്റിവൽ മാരിവിൽ മേളക്ക് തുടക്കമായി
ചങ്ങരംകുളം:വനിതാസാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ മാരിവിൽ മേളക്ക് തുടക്കമായി. കഴിഞ്ഞ നാല് വർഷമായി നടത്തിവരുന്ന ഫിലിം ഫെസ്റ്റിവൽ ഇത്തവണ “ഫിലിം ഓൺ ജെൻഡർ ജസ്റ്റിസ്” എന്ന ടാഗ് ലൈനോടെ ട്രാൻസ്ജൻഡർ വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി 6 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
ഫിലിം ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി അംഗവും സംസ്ഥാനത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ കവിയുമായ വിജയ രാജമല്ലിക ചങ്ങരംകുളം മാർസ് തിയേറ്ററിൽ നിർവഹിച്ചു. പുതിയ കാലത്ത് “ലിംഗസമത്വമല്ല, ലിംഗനീതിയാണ് സമൂഹത്തിന്‍റെ ആവശ്യകത”യെന്നും ഇത്തരത്തിലുള്ള മാരിവിൽ മേളകൾ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.വി. കരുണാകരൻ, റീസ പ്രകാശ്, ജമീല മനാഫ്, ഫിലിം ഫെസ്റ്റിവൽ കോർഡിനേറ്റർ രൂപേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹെഡ് ക്ലർക്ക് പി.വി. സജികുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി റാഫി ഇ.ടി. നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടന ചിത്രമായി ദേശീയ അവാർഡ് നേടിയ ‘ആട്ടം’ പ്രദർശിപ്പിച്ചു.
ഫിലിം ഫെസ്റ്റിവലിൻ്റെ രണ്ടാം ദിനമായ നാളെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണി മുതൽ 5 സിനിമകൾ പ്രദർശിപ്പിക്കും. കൂടാതെ, കേരള സ്റ്റേറ്റ് ട്രാൻസ്ജൻഡർ ജസ്റ്റിസ് ബോർഡ് അംഗം നേഹ ചെമ്പകശ്ശേരി “ലിംഗനീതി – മാറേണ്ട മനോഭാവങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.