ഹർഭജൻ സിങ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

ഒടുവിൽ കളിമതിയാക്കി ഹർഭജൻ സിങ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഭാജി ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റുകളിൽനിന്നുമായി വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഹർഭജൻ വിമരമിക്കൽ പ്രഖ്യാപനം നടത്തിയത്.
“എല്ലാ നല്ല കാര്യങ്ങൾക്കുമൊരു അവസാനമുണ്ട്. ജീവിതത്തിൽ എല്ലാം തന്ന കളിയോട് ഇന്ന് ഞാൻ വിട പറയുമ്പോൾ, ഈ 23 വർഷത്തെ യാത്ര മനോഹരവും അവിസ്മരണീയവുമാക്കിയ എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദി. എന്നും കടപ്പെട്ടിരിക്കും” ട്വിറ്ററിൽ ഹർഭജൻ കുറിച്ചു.ഏറെക്കാലമായി മത്സരരംഗത്ത് സജീവമല്ലാതിരുന്ന താരത്തിന്റെ വിരമിക്കൽ ആരാധകർ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്.
1998ൽ ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ നടന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹർഭജൻ അരങ്ങേറ്റം കുറിക്കുന്നത്. ഇതേവർഷം ഷാർജയിൽ ന്യൂസിലൻഡിനെതിരെ ഏകദിന ക്രിക്കറ്റിലും കന്നിയങ്കം കുറിച്ചു. 2016ൽ ധാക്കയിൽ യുഎഇക്കെതിരെ നടന്ന ടി20യിലാണ് അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളുടെ കുപ്പായവുമിട്ടിട്ടുണ്ട്. 2011ൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കു വഹിക്കാൻ ഹർഭജനായി. 41കാരനായ താരം ഇതിനകം 103 ടെസ്റ്റുകളിൽ നിന്നായി 417 വിക്കറ്റുളാണ് വാരിക്കൂട്ടിയത്. 236 ഏകദിനങ്ങളിൽനിന്ന് 269 ഉം 28 ടി20 മത്സരങ്ങളിൽനിന്ന് 25ഉം വിക്കറ്റ് സ്വന്തമാക്കി















