പൊന്നാനി അങ്ങാടിയിലെ കുരുക്കഴിയുന്നു; അങ്ങാടി റോഡ് വീതി കൂട്ടാൻ തീരുമാനം


പൊന്നാനി: ഗതാഗതകുരുക്ക് രൂക്ഷമാകുന്ന പൊന്നാനി അങ്ങാടി റോഡ് വീതി വർധിപ്പിക്കാൻ തീരുമാനം. പഴയ ദേശീയ പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് പൊന്നാനി ചന്തപ്പടി മുതൽ കോടതി പടി വരെ റോഡ് വീതി കൂട്ടി നവീകരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കകം വിവിധ വകുപ്പുകളുടെ യോഗം ചേരും.
കുറ്റിപ്പുറം തൃക്കണാപുരം മുതൽ പൊന്നാനി ആനപ്പടി വരെയുള്ള പഴയ ദേശീയ പാതയുടെ നവീകരണത്തിനായി അനുവദിച്ച സെൻട്രൽ റോഡ്സ് ഫണ്ടും സംസ്ഥാന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. അങ്ങാടിയിലെ റോഡ് വീതി വർധിക്കു ന്നതിനോടൊപ്പം ഇടുങ്ങിയ അങ്ങാടിപ്പാലം പൊളിച്ചു നീക്കി വീതിയേറിയ പുതിയ പാലം നിർമിക്കാനും തീരുമാനമുണ്ട്.
കനോലി കനാലിന് കുറുകെയുള്ള പാലമായതിനാൽ ഇൻലാൻഡ് നാവിഗേഷന്റെ നേതൃത്വത്തിലായിരിക്കും പാലത്തിന്റെ രൂപരേഖ തയാറാക്കുക. പത്ത് മീറ്റർ വീതിയിൽ നടപ്പാതയോട് കൂടിയ പാലമാണ് വിഭാവനം ചെയ്യുന്നത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ദേശീയപാത , പി.ഡബ്യു.ഡി , ഇറിഗേഷൻ എന്നീ വിഭാഗങ്ങളുടെയും നഗരസഭ , കച്ചവടക്കാർ , കെട്ടിട ഉടമകൾ എന്നിവരുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കും. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്താൻ പി.നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ യോ ഗം ചേർന്നു.
ദീർഘകാല ഗതാഗത പ്രശ്നങ്ങൾ മുന്നിൽ കണ്ടു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ ധാരണയായി. പദ്ധതിക്ക് മുന്നോടിയായി ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.
