സ്വർണ്ണവില ഒറ്റ കുതിപ്പിൽ പവന് ₹ 800 കൂടി
കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. വീണ്ടും വില 75000ത്തിലേക്ക് കുതിച്ചു. രാജ്യാന്തര വിപണിയില്‍ വലിയ മുന്നേറ്റമാണ് സ്വര്‍ണം നടത്തിയത്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. വരും ദിവസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡോളര്‍ മൂല്യം വലിയ തോതില്‍ ഇടിയുകയും ചെയ്തു.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് ഇന്ന് 3371 ഡോളറാണ് വില. 40 ഡോളര്‍ വരെയാണ് കൂടിയിരിക്കുന്നത്. ഇത്രയും മുന്നേറ്റം വിപണി പ്രതീക്ഷിച്ചതല്ല. ഡോളര്‍ മൂല്യം കുറഞ്ഞതും ഇന്ത്യന്‍ രൂപ ഇടിഞ്ഞതും കേരള വിപണിയിലെ വിലയില്‍ പ്രതിഫലിച്ചു. ഒരു പവന് സ്വര്‍ണത്തിന് 800 രൂപയാണ് ഇന്ന് കേരളത്തില്‍ കൂടിയിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം…
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ചു. 9315 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് നല്‍കേണ്ടത്. 74520 രൂപ ഒരു പവന് നല്‍കണം. ആഭരണം വാങ്ങുമ്പോള്‍ കുറഞ്ഞ പണിക്കൂലിയില്‍ 81000 രൂപ വരെ പ്രതീക്ഷിക്കാം. അഞ്ച് ശതമാനമാണ് കേരളത്തിലെ ജ്വല്ലറികളില്‍ കുറഞ്ഞ പണിക്കൂലി. ഡിസൈന്‍ കൂടിയ ആഭരണങ്ങള്‍ ആണെങ്കില്‍ വില വീണ്ടും കൂടും.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7645 രൂപയിലെത്തി. ഈ സ്വര്‍ണം ഒരു പവന് വാങ്ങുമ്പോള്‍ 61160 രൂപ വരും.
അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5955 രൂപയാണ് വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3835 രൂപയും നല്‍കണം. ഈ സ്വര്‍ണാഭരണങ്ങള്‍ക്ക് ഉയര്‍ന്ന പണിക്കൂലിയാകുമെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. പിന്നീട് മടക്കി വില്ക്കുമ്പോള് മാര്‍ക്കറ്റ് വില അടിസ്ഥാനമാക്കി മൂല്യം കണക്കാക്കിയാണ് ജ്വല്ലറികള്‍ തുക നിശ്ചയിക്കുക. കേരളത്തില്‍ വെള്ളിയുടെ വില കൂടിയിട്ടുണ്ട്. ഗ്രാമിന് 2 രൂപ വര്‍ധിച്ച് 124 രൂപയായി.
ഡോളര്‍ സൂചിക 97.73 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 87.31 ആണ്. ഡോളര്‍, രൂപ വിനിമയ നിരക്ക് കൂടി പരിശോധിച്ചാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുക. ഡോളര്‍ മൂല്യം കുറയുന്ന വേളയില്‍ സ്വര്‍ണവില കൂടും. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്ന വേളയിലും സ്വര്‍ണവില കൂടും.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് നിരക്ക് 73200 രൂപയും കൂടിയ നിരക്ക് 75760 രൂപയുമാണ്. ഇനി തിങ്കളാഴ്ചയാണ് വിലയില്‍ മാറ്റം വരിക.