തിരുവനന്തപുരത്ത് സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വഴിയാത്രക്കാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം ബാലരാമപുരം റസൽപുരത്താണ് ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. കാർ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കും വെട്ടേറ്റു. ഇരുവരുടേയും പരിക്കുകൾ നിസ്സാരമാണ്. ഇതിനുപുറമെ 16 വാഹനങ്ങൾ പ്രതികൾ വെട്ടിത്തകർത്തു.
പ്രതികളിൽ ഒരാളെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരുവാമൂട് സ്വദേശി മിഥുനാണ് പിടിയിലായത്. മിഥുൻ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ ആൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയതായി അറിയിച്ചു.
സമീപകാലത്ത് തിരുവനന്തപുരം ജില്ലയിൽ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം പെരുകുകയാണ്. ദിവസങ്ങൾക്ക് മുൻപ് പോത്തൻകോട് 12 അംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഗുണ്ടാസംഘം കാല് വെട്ടിയെടുത്ത് ആഹ്ലാദ പ്രകടനവും നടത്തി. കേസിൽ മുഖ്യപ്രതി ഒട്ടകം രാജേഷ് ഇന്നാണ് പിടിയിലായത്. ഒട്ടകം രാജേഷിന് പുറമെ മറ്റു പ്രതികളായ പത്തു പേരെയും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു.