കോന്നി ആനക്കൂട്ടിൽ തൂൺ മറിഞ്ഞുവീണ് കുട്ടി മരിച്ച സംഭവം: കർശന നടപടിയെന്ന് വനംമന്ത്രി.

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ആനക്കൂട് അധികൃതരോട് റിപ്പോർട്ട് അടിയന്തരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്. അടൂർ കടമ്പനാട് സ്വദേശികളായ അജി-ശാരി ദമ്പതികളുടെ ഏക മകന് അഭിരാം ആണ് മരിച്ചത്. ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അഭിരാം.
ഗാർഡൻ ഫെൻസിംഗിന്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂണിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ തൂൺ മറിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. നാലടിയോളം ഉയരമുണ്ടായിരുന്ന തൂണിന്റെ അടിയിൽപെട്ട അഭിരാമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാലപ്പഴക്കം ചെന്ന തൂണുകൾ സൗന്ദര്യവത്കരണം നടത്തി സ്ഥലത്ത് നിലനിർത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ കോന്നി ആനക്കൂട് താത്കാലികമായി അടച്ചു.
