UPI പോലെ ലളിതം, വെരിഫിക്കേഷന് കാര്‍ഡ് കൈവശം വേണ്ട; പുതിയ ആധാര്‍ ആപ്പ് വരുന്നു, ഫീച്ചറുകള്‍ അറിയാം

നിർബന്ധമാക്കരുത് എന്നാണ് സുപ്രീം കോടതി വിധിയെങ്കിലും എന്തിനുമേതിനും ഇന്ന് ആധാർ ആവശ്യമാണ്. എല്ലാ ഇന്ത്യൻ പൗരന്മാർക്കുമുള്ള 12 അക്ക ഏകീകൃത-വിവിധോദ്ദേശ തിരിച്ചറിയല്‍ നമ്ബറായ (യുഐഡി) ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയാല്‍ മാത്രമേ പല സേവനങ്ങളും നമുക്ക് ലഭ്യമാകൂ.സർക്കാർ സേവനങ്ങള്‍ക്ക് പുറമെ സ്വകാര്യമായ പല ആവശ്യങ്ങള്‍ക്കും ഇന്ന് ആധാർ കൂടിയേ തീരൂ.
ഇത്തരത്തില്‍ ആധാർ വെരിഫിക്കേഷനുവേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്കുന്ന ആധാർ കാർഡിന്റെ ഒറിജിനലോ അല്ലെങ്കില്‍ പകർപ്പോ കൈവശം വെക്കേണ്ടതായി വരും. ആധാർ കാർഡില്ലാത്തതിനാല്‍ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ കഴിയാതെ മടങ്ങേണ്ടിവന്ന അനുഭവം ചിലർക്കെങ്കിലുമുണ്ടാകും. ഇതിനൊരു പരിഹാരമായി എത്തുകയാണ് പുതിയ ആധാർ ആപ്പ്. കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെ പുതിയ ആപ്പ് പരിചയപ്പെടുത്തിയത്.
സ്മാർട്ട്ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ആധാർ കാർഡോ അതിന്റെ പകർപ്പോ കയ്യില്‍ കൊണ്ടുനടക്കേണ്ടതില്ല എന്നത് തന്നെയാണ് ആപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. മുഖം തിരിച്ചറിഞ്ഞുകൊണ്ടുള്ള (ഫെയ്സ് ഐഡി) ഒതന്റിക്കേഷനിലൂടെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും ആപ്പിലടെ സാധ്യമാണ്. പൗരന്മാരുടെ സ്വകാര്യത ഉറപ്പാക്കുന്നതാണ് പുതിയ ആപ്പെന്നും സർക്കാർ അവകാശപ്പെടുന്നു. നിലവില്‍ ബീറ്റാ പരിശോധനയുടെ ഘട്ടത്തിലാണ് പുതിയ ആധാർ ആപ്പ്.
