സമരം ശക്തമാക്കാൻ ആശാ വർക്കർമാർ; മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധം

തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ ആശമാരുടെ തീരുമാനം. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നിയമലംഘന സമരം നടത്താനാണ് തീരുമാനം. ആരോഗ്യ മന്ത്രി നിരന്തരമായി കള്ളം പറയുന്നുവെന്നും ഇടത് സർക്കാറിൽനിന്നും ഉണ്ടാകുന്നത് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും നേതാക്കൾ പറഞ്ഞു. പരിഹസിക്കുകയും ആക്ഷേപിക്കുകയും അല്ല ചെയ്യേണ്ടത്. സമരം പരിഹരിക്കേണ്ടത് സർക്കാരാണ്. പ്രശ്നം കേൾക്കാനുള്ള സന്മനസ്സ് സർക്കാർ കാണിക്കണമെന്നും നേതാക്കൾ വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരത്തിന് നാളെ ഒരു മാസമാകും. അതേസമയം, അധിക്ഷേപ പരാമർശത്തിൽ സിഐടിയു നേതാവ് കെ.എൻ ഗോപിനാഥിന് ആശാ വർക്കർമാർ വക്കീൽ നോട്ടീസ് അയച്ചു. കേരള ആശാ ഹെൽത്ത് വർക്കർസ് അസോസിയേഷൻ സംസ്ഥാനജനറൽ സെക്രട്ടറി എം.എ ബിന്ദുവാണ് നോട്ടീസ് അയച്ചത്. പരാമർശം അടിയന്തരമായി പിൻവലിക്കണം. പരസ്യമായി ക്ഷമാപണം നടത്തണം. പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
