ജീവിക്കാനുള്ള അവകാശത്തേക്കൾ വലുതാണോ പരീക്ഷ എഴുതാനുള്ള അവകാശം -പി.എം.എ. സലാം

മലപ്പുറം: പത്തു കൊല്ലത്തെ ദുർഭരണത്തിന്‍റെയും ഭരിക്കാൻ അറിയാത്തതിന്‍റെയും കെടുതിയാണ് കേരളം അനുഭവിക്കുന്നതെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. താമരശ്ശേരിയിലെ ഷഹബാസ് വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടുറോഡിൽ ഒരു കുട്ടിയെ കൊലപ്പെടുത്തിയവനെ പരീക്ഷ എഴുതിക്കാനാണ് തിടുക്കം. ഒരു മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തിനേക്കാൾ വലുതാണോ പരീക്ഷ എഴുതാനുള്ള അവകാശമെന്നും പി.എം.എ സലാം ചോദിച്ചു.
മരിച്ചവനും അവന്‍റെ കുടുംബത്തിനും അവകാശങ്ങളില്ലേ. ഇക്കൊല്ലം പരീക്ഷ എഴുതിയിട്ടില്ലെങ്കിൽ അടുത്ത വർഷം എഴുതാമല്ലോയെന്നും സലാം ചോദിച്ചു. കുട്ടികളുടെ ക്വട്ടേഷൻ ബന്ധവും രക്ഷിതാക്കളുടെ പാർട്ടി ബന്ധവുമെല്ലാം ഇപ്പോൾ പുറത്തുവരികയാണ്. പിഞ്ചുകുട്ടികൾ വരെ ലഹരി ഉപയോഗിക്കുന്ന നാടായി കേരളം മാറി. സ്കൂൾ കുട്ടികൾ ചേരിതിരിഞ്ഞ് ഗുണ്ടായിസം കാണിക്കുന്നത് നിത്യസംഭവമാണ്. ക്രിമിനലുകളെ സംരക്ഷിക്കാനുള്ള പൊലീസ് ജാഗ്രതയാണ് കേരളത്തിൽ കാണുന്നതെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.
