വേനല്‍ക്കാല രോഗങ്ങള്‍; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.
തൊടുപുഴ: താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയംപ്രതിരോധം വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലിസമയം ക്രമീകരിക്കണം. ശരീരത്തിലെ ജലനഷ്ടത്തിലൂടെ നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രതിരോധ മാർഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം.
തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയർന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവർ തണലിൽ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക. തണുത്ത വെള്ളംകൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക, ഫാനോ എ.സിയോ ഉപയോഗിക്കുക.
ചൂടുകുരു, പേശിവലിവ്, ചർമരോഗങ്ങൾ, വയറിളക്കരോഗങ്ങൾ, നേത്രരോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂടുകാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. ചൂടുകുരു കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. ചൂടുകുരു ഉണ്ടായാൽ അധികം വെയിലേൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.
ശ്രദ്ധിക്കേണ്ടത്
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ കൂടുതൽ നേരം വെയിലേൽക്കരുത്. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടക്കിടെ കുടിക്കുക. യാത്രാവേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്. തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക. കുട്ടികൾക്ക് ഇടക്കിടെ വെള്ളം നൽകണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക. തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. ചൂടിന്റെ കാഠിന്യം കുറക്കാൻ പകൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം. ഉപയോഗിക്കുക. ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ്, ശുദ്ധജലംകൊണ്ടുണ്ടാക്കുന്നതാവണം.