KERALA

മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കും; ഇന്ന് തുറക്കാത്ത കടകൾ ഉച്ചമുതൽ ഏറ്റെടുത്തേക്കും, റേഷൻ വ്യാപാരികളെ ചർച്ചയ്‌ക്ക് വിളിച്ച് മന്ത്രി

തിരുവനന്തപുരം: റേഷൻ വ്യാപാരികളുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചു. കടയടച്ചുള്ള പണിമുടക്ക് സമരത്തിൽ നിന്നും പിൻമാറണമെന്ന് മന്ത്രി ഇന്നലെ അഭ്യർത്ഥിച്ചിരുന്നു.

രാവിലെ എട്ട് മണി മുതൽ 256 റേഷൻ കടകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇന്ന് തുറക്കാത്ത കടകൾ ഉച്ചമുതൽ ഏറ്റെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നാൽപ്പതിലധികം മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇന്ന് മുതൽ റേഷൻ വ്യാപാരി സംഘടനകൾ അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റേഷൻ വിതരണം തടസപ്പെടുത്തിയാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാപാരികൾ അവരുടെ നിലനിൽപ്പിനു വേണ്ടി സമരത്തിനിറങ്ങുമ്പോൾ നിയമ നടപടികളുടെ വാളോങ്ങിക്കൊണ്ടുള്ള ഭക്ഷ്യ കമ്മീഷന്റെ നടപടി ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്ന് റേഷൻ ഡീലേഴ്സ് കോ – ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ എം എ എയും ജനറൽ കൺവീനർ ജോണി നെല്ലൂരും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് 330 റേഷൻ കടകൾ സഹകരണ സ്ഥാപനങ്ങളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് 156 കടകൾ താൽകാലിക ലൈസൻസികളാണ് നടത്തി വരുന്നത്. ഒരു കട സപ്ലൈകോ ആണ് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button