ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന കാഴ്ച; കോമറ്റ് ജി3 അറ്റ്‌ലസ്’ ഇന്ന് ആകാശത്ത് അത്യപൂർവ വിസ്മയം തീർക്കും
വാനനിരീക്ഷകർക്ക് ആകാശത്തെപ്പറ്റി പഠിക്കാനും കൂടുതലറിയാനും ഇന്ന് ആകാശത്തൊരു അപൂർവ്വ ദൃശ്യം ഒരുങ്ങുകയാണ് ഇന്ന്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രമായ ‘കോമറ്റ് ജി3 അറ്റ്‌ലസ്’ (G3 ATLAS (C/2024)) ഇന്ന് ആകാശത്ത് അത്യപൂർവ വിസ്മയം തീർക്കും. 160,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവ്വ പ്രതിഭാസമാണിത്.
സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഈ വാൽനക്ഷത്രം ഇന്ന് സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിനമാണ് (പെരിഹെലിയോൺ). നിലവിൽ ഭൂമിയിൽ നിന്ന് കാണാൻ സാധിക്കുന്ന വ്യാഴത്തെയും ശുക്രനെയും ക്കാൾ തിളക്കത്തിൽ കോമറ്റ് ജി3 അറ്റ്‌ലസ് എത്തുമെന്നാണ് ബഹിരാകാശ ഗവേഷകർ പറയുന്നത്.
ചിലിയിലെ അറ്റ്‌ലസ് ദൂരദർശിനിയാണ് കോമറ്റ് ജി3യെ 2024 ഏപ്രിൽ അഞ്ചിന് കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഭൂമിയിൽ നിന്ന് 655 ദശലക്ഷം കിലോമീറ്റർ അകലെയായിരുന്നു ഇതിന്റെ സ്ഥാനം. കോമറ്റ് ജി3 അറ്റ്‌ലസിന് സൂര്യനെ ചുറ്റാൻ ഏകദേശം 160,000 വർഷം എടുക്കും. ഇത്രയും വലിയ ഭ്രമണപഥം കാരണം ഈ ധൂമകേതുവിനെ ഇനി എപ്പോൾ കാണാൻ സാധിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ട് ഇന്നത്തെ ആകാശ കാഴ്ച ഒരു അപൂർവ്വ വിസ്മയമായിരിക്കും. ഇന്ന് കാണുന്ന കോമറ്റ് ജി3 അറ്റ്‌ലസ് ഒരു ജന്മത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഒരു അനുഭവമായിരിക്കും വാനനിരീക്ഷകർക്ക് സമ്മാനിക്കുക.
കോമറ്റ് ജി3 അറ്റ്‌ലസ് ജനുവരി 13ന് സൂര്യന്റെ ഉപരിതലത്തിൽ നിന്ന് 8.7 ദശലക്ഷം മൈൽ മാത്രം അടുത്തുവരും. സാധാരണയായി ഇത്രയും അടുത്ത് വാൽനക്ഷത്രങ്ങൾ എത്താറില്ല. അതുകൊണ്ട് ഈ വാൽനക്ഷത്രം സൂര്യനെ അതിജീവിക്കുമോ എന്ന സംശയം നിലനിൽക്കുന്നു. സൂര്യനോട് വളരെ അടുത്ത് എത്തുന്നതുകൊണ്ട് കോമറ്റ് ജി3 യുടെ തിളക്കം വർദ്ധിക്കും. പക്ഷെ നഗ്നനേത്രങ്ങൾ കൊണ്ട് കോമറ്റ് ജി3 അറ്റ്‌ലസ് ധൂമകേതുവിനെ കാണാൻ ബുദ്ധിമുട്ടായിരിക്കും. ദൂരദർശിനികളുടെ സഹായത്തോടെ ബഹിരാകാശ ശാസ്ത്രജ്ഞർ കോമറ്റ് ജി3 അറ്റ്‌ലസിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.