KERALA

ക്ഷേമപെൻഷൻ തട്ടിപ്പ്; 373 പേ‌രുടെ പട്ടികകൂടി പുറത്ത്; അറ്റൻഡർമാരും നഴ്‌സിംഗ് അസിസ്റ്റന്റുമാരും പട്ടികയിൽ

തിരുവനന്തപുരം: അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. ക്ഷേമപെൻഷൻ തട്ടിപ്പുനടത്തിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് തീരുമാനം. ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടിയെടുക്കുന്ന മൂന്നാമത്ത വകുപ്പാണ് ആരോഗ്യവകുപ്പ്. അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയെന്ന് ധനവകുപ്പ് കണ്ടെത്തിയ 1458 സർക്കാർ ജീവനക്കാരിൽ ഏറെയും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ്. പേര് സഹിതമാണ് 373 പേരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

പട്ടികയിൽ അറ്റൻഡ‌ർമാർ, ക്ലർക്കുമാർ, നഴ്‌സിംഗ് അസിസ്റ്റന്റുമാർ തുടങ്ങിയവരും ഉണ്ട്. ഇവരെ നേരിട്ട് സസ്‌പെൻഡ് ചെയ്യേണ്ട എന്നാണ് നിലവിലെ തീരുമാനം. പിഴയോടുകൂടി പണം തിരിച്ചുപിടിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇവർക്കെതിരെ വകുപ്പുതല നടപടിയും വൈകാതെ ഉണ്ടാവും. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പും പൊതുഭരണ വകുപ്പുമാണ് തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുത്തത്
അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ പൊതുഭരണ വകുപ്പിലെ 6 പാർട്ട്ടൈം സ്വീപ്പർമാർക്ക് പെൻഷൻ തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. 18 ശതമാനം പലിശസഹിതമാണ് തിരിച്ചടയ്ക്കേണ്ടത്. 22,600 മുതൽ 86,000 രൂപവരെ ഇവർക്ക് തിരിച്ചടയ്ക്കേണ്ടി വരും. ഇവരെ പിരിച്ചുവിടണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കഴിഞ്ഞദിവസം ശുപാർശ ചെയ്തിരുന്നെങ്കിലും പണം തിരിച്ചുപിടിച്ചശേഷം മറ്റുനടപടികൾ മതിയെന്നാണ് സർക്കാർ തീരുമാനം. നേരത്ത മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button