കാലിക്കറ്റ് സർവകലാശാലയിൽ സംഘർഷം; എസ്എഫ്ഐ പ്രവർത്തകരും പരീക്ഷാ ഭവൻ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി.

കാലിക്കറ്റ് സർവകലാശാലയിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകരും പരീക്ഷാ ഭവൻ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ പരീക്ഷാ ഭവനിലെ ജീവനക്കാർ ഉൾപ്പെടെ 4 പേർക്ക് പരുക്ക്. പരീക്ഷ ഭവൻ ജീവനക്കാരനായ ഷിബു കൂടാതെ എസ്എഫ്ഐ പ്രവർത്തകരായ അമൽ, ബിൻദേവ്, ശ്രീലേഷ് എന്നിവർക്കാണ് പരുക്കേറ്റത്.
മൂന്ന് വിദ്യാർത്ഥി നേതാക്കളെ പരീക്ഷാ ഭവനിൽ പൂട്ടിയിട്ട് മർദിച്ചതായി എസ്എഫ്ഐ നേതാക്കൾ പറയുന്നു. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പരീക്ഷാ ഭവനിൽ എത്തിയതായിരുന്നു വിദ്യാർത്ഥികളെന്ന് നേതാക്കൾ പറയുന്നു.
എന്നാൽ നിലവിൽ കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു വിദ്യാർത്ഥിക്ക് മാത്രമേ അകത്തേക്ക് പ്രവേശിക്കാനാകു, ഇത് വിദ്യാർത്ഥികളെ അറിയിച്ചു അത് ഉൾക്കൊള്ളാൻ വിദ്യാർത്ഥികൾ തയാറായില്ല. ജോലി ചെയ്‌തുകൊണ്ടിരുന്ന ഉദ്യോഗസ്ഥന് മേൽ തട്ടി കയറുകയും മർദിക്കുകയും ചെയ്‌തെന്നാണ് പരീക്ഷാ ഭവൻ ജീവനക്കാർ പറയുന്നത്.
