ലോകശ്രദ്ധ പിടിച്ചു പറ്റിയ കഥയാണ് ആടുജീവിതം. ബെന്യാമിന്റെ ഈ കഥ സിനിമയായപ്പോൾ തിയേറ്ററിൽ മികച്ച വിജയമായി മാറി. എന്നാൽ ഇത് വെറും പത്ത് വരിയിൽ എഴുതാൻ ഉള്ള കഥയെ ഉള്ളോ?.. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ കഥാകൃത്ത് ബെന്യാമിൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.
മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടിയുടെ പത്ത് വരിയുള്ള ആടുജീവിതത്തിന്റെ കഥയാണ് ബെന്യാമിൻ വായനാദിനത്തിൽ പങ്കുവെച്ചിരിക്കുന്നത്. നോട്ടുബുക്കിൽ കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
_‘ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള്‍ നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള്‍ വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം… ‘_എന്നാണ് നോട്ടുബുക്കിൽ നന്മ തേജസ്വിനി എഴുതിയത്. കുറിപ്പിന് താഴെ നജീബിന്റെ ഒരു ചിത്രവും വരച്ചു വെച്ചിട്ടുണ്ട്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇത്രേ ഒള്ളൂ… മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി’ എന്നാണ് ബെന്യാമിൻ കുറിച്ചിരിക്കുന്നത്.